നോട്ട് പ്രതിസന്ധി മൂലം വിൽപ്പന കുറഞ്ഞതോടെ സംസ്ഥാനത്തെ ചെറുകിട കോഴിഫാമുകൾ പൂട്ടാനൊരുങ്ങുന്നു. ക്രിസ്മസ് സീസണിലെ വിൽപ്പന പകുതിയിലേറെ കുറഞ്ഞതോടെ കോഴികർഷകർക്കുണ്ടായത് പതിനായിരങ്ങളുടെ നഷ്ടം. ചില്ലറക്ഷാമം കോഴിക്കച്ചവടക്കാരെയും വലയ്ക്കുന്നു.
തൃശൂരിലെ പുന്നംപറമ്പുകാരൻ ജിജോ പത്ത് വർഷത്തിലേറെയായി കോഴിഫാം നടത്തുന്നു. ജിജോയുടെ ഫാമിൽ ഈ കാണുന്ന കോഴികളൊന്നും ഇന്ന് ഇവിടെ കാണേണ്ടതല്ല. ക്രിസ്മസ് നാളുകളിൽ വിറ്റുപോകേണ്ടതായിരുന്നു. ക്രിസ്മസും കഴിഞ്ഞ് പുതുവർഷമെത്താറായിട്ടും മുന്നൂറിലേറെ കോഴികളിൽ വിരലിലെണ്ണാവുന്നത് മാത്രമാണ് വിറ്റത്.
സംസ്ഥാനത്തെ ഭൂരിഭാഗം ചെറുകിട കോഴിഫാമുകളിലെത്തിയാലും ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് വളർത്തിയ കോഴികളെല്ലാം വിൽക്കാതെ കെട്ടിക്കിടക്കുന്നത് കാണാം. എന്താണ് ഈ അവസ്ഥക്ക് കാരണമെന്ന് കോഴിക്കടകളിലെത്തിയാൽ ഉത്തരം കിട്ടും.
നോട്ട് പ്രതിസന്ധി മൂലം വിൽപ്പന പകുതിയോളം കുറഞ്ഞതോടെയാണ് ചെറുകിട കോഴിഫാമുകളിലെ കോഴികളെല്ലാം എടുക്കാചരക്കുകളായത്. വളർച്ച പൂർത്തിയായ കോഴികൾ കെട്ടിക്കിടക്കുന്നതോടെ കൊടുത്ത കോഴിത്തീറ്റയുടെ കാശ്പോലും നഷ്ടത്തിലായി. അങ്ങിനെ കടക്കെണിയിലായ കോഴിക്കർഷകരും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണ്.