അക്കൗണ്ടുകളിൽ കുറഞ്ഞ തുക നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കാനുള്ള നീക്കത്തെ ന്യായീകരിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 11 കോടി ജൻധൻ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീർക്കാൻ ചില നിരക്കുകൾ ചുമത്താതെ നിവൃത്തിയില്ലെന്ന് എസ്ബിഐ ചെയർപഴ്സൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
പിഴ ഈടാക്കുന്നതു പുനഃപരിശോധിക്കാൻ സർക്കാരിൽനിന്ന് ഇതുവരെ ഔദ്യോഗിക നിർദേശമൊന്നും ലഭിച്ചിട്ടില്ല. ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും മിനിമം ബാലൻസ് വ്യവസ്ഥ ജൻധൻ അക്കൗണ്ടുകൾക്കു ബാധകമല്ലെന്നും ഭട്ടാചാര്യ വ്യക്തമാക്കി.
ബാങ്കിങ് സേവനങ്ങൾക്കു നിരക്ക് ഉയർത്തിയതിനു പുറമേ അക്കൗണ്ടുകളിൽ കുറഞ്ഞ തുക നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കുന്ന സമ്പ്രദായം ഏപ്രിൽ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് എസ്ബിഐ പ്രഖ്യാപിച്ചത്.
പ്രതിമാസ ശരാശരി മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കുന്ന സമ്പ്രദായം നേരത്തെ മുതൽക്കുള്ളതാണെന്നും 2012ൽ മാത്രമാണ് എസ്ബിഐ അതു പിൻവലിച്ചതെന്നും ഭട്ടാചാര്യ പറഞ്ഞു.