സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി പിഴ നൽകേണ്ടിവരും. ഏപ്രിൽ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽവരുമെന്നു ബാങ്ക് അറിയിച്ചു.
നാലു വിഭാഗങ്ങളായി തിരിച്ചാണു മിനിമം ബാലൻസ് തുക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിലെ ശാഖകളിലുള്ള അക്കൗണ്ടുകളിൽ 5000 രൂപയാണു മിനിമം ബാലൻസ് വേണ്ടത്. മറ്റു നഗരങ്ങളിൽ 3000, അർധ-നഗര മേഖലകളിലെ ശാഖകളിൽ 2000, ഗ്രാമീണ ശാഖകളിൽ 1000 എന്നിങ്ങനെയാണു മിനിമം ബാലൻസ് നിശ്ചയിച്ചിരിക്കുന്നത്.
മിനിമം ബാലൻസിൽ വരുന്ന കുറവിന്റെ തോത് അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. മെട്രോ നഗരങ്ങളിൽ മിനിമം തുകയുടെ 75 ശതമാനത്തിൽ കുറവു തുകയേ അക്കൗണ്ടിലുള്ളൂവെങ്കിൽ 100 രൂപ പിഴ ഈടാക്കും. പുറമേ ടാക്സും. 50 മുതൽ 75 ശതമാനം വരെയാണു കുറവെങ്കിൽ 75 രൂപയും 50 ശതമാനത്തിനു താഴെയാണെങ്കിൽ 50 രൂപയുമാകും പിഴയായി ഈടാക്കുക. ഗ്രാമീണ മേഖലകളിൽ മിനിമം ബാലൻസ് പാലിച്ചില്ലെങ്കിൽ 20 രൂപ മുതൽ 50 രൂപ വരെ പിഴയായി നൽകേണ്ടിവരും.
ബാങ്ക് ശാഖകളിലൂടെ മൂന്നു തവണയിൽ കൂടുതൽ ഒരു മാസത്തിൽ ഇടപാടു നടത്തിയാൽ 50 രൂപ സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുന്നതു തുടരും. ബാങ്കിൽനിന്നു പിൻവലിക്കുന്ന തുകയ്ക്കുള്ള പരിധി നീക്കിയിട്ടുണ്ട്. ബാങ്ക് ശാഖകളിലെ ഇടപാടുകൾക്കു സർവീസ് ചാർജ് ഈടാക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്, ആളുകൾ പണം പിൻവലിക്കുന്നതിനു ബാങ്കുകളിലേക്ക് എത്തേണ്ടതില്ലെന്നും, എടിഎമ്മുകൾ വഴി പ്രതിമാസം 10 സൗജന്യ ട്രാൻസാക്ഷൻ ബാങ്ക് നൽകുന്നുണ്ടെന്നും എസ്ബിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു പറഞ്ഞു.