സാധാരണക്കാരന്റെ വയറ്റത്തടിച്ച് അരിവില ചരിത്രത്തിലാദ്യമായി അമ്പത് രൂപയിലേക്ക് കുതിക്കുന്നു. ഇതിനൊപ്പം പഞ്ചസാരയ്്ക്കും പച്ചരിക്കും പൊള്ളുന്ന വിലയാണ്. സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന്റെ കാരണങ്ങൾ.
മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് അരിയിനങ്ങളാണ് പാലക്കാടൻ മട്ടയും ജയയും. ഇവ രണ്ടും ഒരു കിലോ വാങ്ങണമെങ്കിൽ ചരിത്രത്തിലാദ്യമായി അമ്പത് രൂപ കൊടുക്കേണ്ട ഗതികേടിലേക്കാണ് മലയാളികളെത്തുന്നത്.
വില കേട്ട് ഞെട്ടുംമുൻപ് വിലക്കയറ്റത്തിന്റെ കുതിപ്പ് കൂടി നോക്കാം..ജനുവരി ആദ്യം മട്ടയ്ക്ക് 34 ഉം ജയയ്ക്ക് 35മായിരുന്നെങ്കിൽ അവസാനമായപ്പോൾ 40ലും 42ലുമെത്തി. ഇപ്പോൾ 46ലും 48ലുമെത്തി നിൽക്കുമ്പോൾ ഒന്നരമാസം കൊണ്ട് കൂടിയത് 13 രൂപ വരെ. ഈ കുതിപ്പ് തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ അമ്പതെന്ന റെക്കോഡ് കടക്കും.
പൊന്നിയും ചെറുമണിയും ക്രാന്തിയുമടക്കം ആവശ്യക്കാരേറെയുള്ള അരി ഇനങ്ങൾക്കെല്ലാം 35ന് മുകളിലാണ് വില. ആഴ്ചതോറും രണ്ടും മൂന്നും രൂപ വീതം കൂടുന്നുമുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും വരൾച്ച മൂലം വിളവ് കുറഞ്ഞതോടെ ഇറക്കുമതിയിൽ 40 ശതമാനം വരെ കുറവുണ്ടായതാണ് വിലക്കുതിപ്പിന്റെ പ്രധാനകാരണം. ഒറ്റക്കുതിപ്പിന് 45 രൂപയിലെത്തിയ പഞ്ചസാരയും പച്ചരിയുമാണ് വിലക്കയറ്റത്തിൽ അരിയോട് കിടമൽസരത്തിലാണ്. എന്നാൽ പരിപ്പും ഉഴുന്നും പയറും കടുകും ഉലുവയും അടക്കം മറ്റ് ചില അവശ്യസാധനങ്ങൾക്ക് വിലകുറഞ്ഞിട്ടുമുണ്ട്.
റേഷൻ കടയിൽ നിന്ന് കിട്ടിയിരുന്ന അരിയ്ക്കും പഞ്ചസാരയ്ക്കും വിലകൂടുകയും മറ്റ് പലചരക്ക് സാധനങ്ങൾക്ക് കുറയുകയും ചെയ്തതോടെ ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തെ റേഷൻ പ്രതിസന്ധിയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.