ഭൂമിയുടെ പൊന്നുംവില തിരിച്ചുപിടിക്കാനുള്ള നിർണായക പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാർ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയൽ എസ്റ്റേറ്റ് മേഖല. ആദായനികുതിയിലും ഭവന വായ്പ പലിശ നിരക്കിലും ഇളവ് വന്നാൽ ഭൂമിയും ഫ്ളാറ്റും വാങ്ങാൻ ആളുകൾ വരുമെന്നാണ് ഇക്കൂട്ടരുടെ മനക്കണക്ക്.
കോഴിക്കോട് നഗരത്തിലെ ഒരു ബിൽഡറാണ് ഇദ്ദേഹം. എം.കുഞ്ഞിമുഹമ്മദ്. നവംബർ, ഡിസംബർ മാസങ്ങളിൽ ഫ്ളാറ്റ് വിൽപന കുത്തനെ കുറഞ്ഞതായി ഇദ്ദേഹം പറയുന്നു. ഇനി, കേന്ദ്രബജറ്റിലാണ് പ്രതീക്ഷ. നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളിലേക്ക് ഒഴുകിയ പണം വായ്പയായി പുറത്തുവന്നാൽ ഫ്ളാറ്റ് വിൽപന കൂടും. ആളുകൾ വായ്പയെടുത്ത് ഭൂമിയും ഫ്ളാറ്റും വാങ്ങും. ഭവന വായ്പ നിരക്ക് കുറയ്ക്കുന്ന പ്രഖ്യാപനമാണ് നിർണായകമായി പ്രതീക്ഷിക്കുന്നത്.
അസാധു നോട്ടിന്റെ ആഘാതംമൂലം ഫ്ളാറ്റുകൾക്കും ഭൂമിക്കും വില കുറയുമെന്ന കണക്കുകൂട്ടലിൽ ഒരു വിഭാഗം. വായ്പ പലിശ നിരക്ക് കുറയുമ്പോൾ ഭൂമിയും ഫ്ളാറ്റും നല്ലവിലയ്ക്കു വിറ്റുപോകുമെന്ന് മറുവിഭാഗവും. ഇങ്ങനെ, ഇരുപക്ഷവും ചിന്തിക്കുമ്പോൾ കച്ചവടങ്ങൾ നടക്കുന്നില്ല. ഭൂമി രജിസ്ട്രേഷനുകളുടെ എണ്ണവും കുറഞ്ഞു.