വിപണിയിലെ പുതുമുഖങ്ങൾ ബഹുരാഷ്ട്ര കമ്പനികളെ അടിയറവു പറയിച്ച കഥകൾ ബിസിനസിൽ പുതുമയല്ല. എന്നാൽ ഒരു രൂപയുടെ ഒരു കുഞ്ഞൻ മിഠായി വൻകിട കമ്പനികളെ വെല്ലുന്ന വിൽപ്പനയുമായി മുന്നേറ്റം തുടരുന്നത് വ്യാപാര രംഗത്തിനു പുതുമയും അത്ഭുതവുമാണ്. ഒരു രൂപയുടെ പൾസ് മിഠായിയെക്കുറിച്ചാണു പറഞ്ഞു വരുന്നത്. 2015 മധ്യത്തിൽ ഇറങ്ങിയ മിഠായി ഇന്ന് 300 കോടി വിറ്റുവരവുള്ള ഉത്പന്നമായി മാറിയിരിക്കുന്നു.
പാൻ മസാല ഉത്പന്നങ്ങളുടെ നിർമാണ രംഗത്തെ പ്രമുഖരായ ധരംപാല് സത്യപാൽ ഗ്രൂപ്പിന്റെ(ഡിഎസ് ഗ്രൂപ്പ്) വേറിട്ട ഉത്പന്നമാണ് പൾസ് കാൻഡി. വിപണിയിൽ താരമായിരുന്ന പാസ് പാസ് ഇറക്കിയ കമ്പനി 2015ലാണ് മിഠായി വ്യാപാര രംഗത്തേക്കും ചുവടുവയ്ക്കുന്നത്.
6600 കോടി രൂപയുടെ വ്യാപാരമാണ് രാജ്യത്ത് മിഠായി വിപണന രംഗത്ത് ഒരു വർഷം നടക്കുന്നത്. ഇത് 14 ശതമാനത്തോളം വളർച്ച നേടുന്നുവെന്നാണു കണക്ക്. ഇറ്റാലിയൻ കമ്പനി പെർഫെറ്റിയുടെ ആൽപ്പൈൻലീബെ, ക്ലോർ മിന്റ്, മെന്റോസ്, ഹാപ്പി ഡെന്റ് ച്യൂയിങ്ഗം, പാർലെയുടെയും ഐടിസിയുടേയും മിഠായി ഉത്പന്നങ്ങൾ തുടങ്ങിയവ അരങ്ങുവാഴുന്ന വിപണിയിലേക്കായിരുന്നു പൾസ് കാൻഡിയുമായി ഡിഎസ് ഗ്രൂപ്പ് എത്തുന്നത്.
വിൽപ്പന തുടങ്ങി ആദ്യ എട്ടു മാസത്തിനിടെ കമ്പനി 100 കോടി രൂപയുടെ വിറ്റുവരവു നേടി വിപണിയിൽ ഓളം സൃഷ്ടിച്ചു. ഇന്ന് ഡിഎസ് ഗ്രൂപ്പിന്റെ ബിസിനസിന്റെ പ്രധാന ഭാഗം പൾസ് മിഠായിയാണ്. പാർലെയുടെ സ്പൈസി കച്ച മാംഗോ ബൈറ്റ്, ആൽപൈൻലീബെ എന്നിവയുമായിട്ടായിരുന്നു പൾസ് കാൻഡിയുടെ പ്രധാന മത്സരം.