നോട്ട് ഉപയോഗിക്കാതെ പണമിടപാടുകൾ നടത്താൻ ജനങ്ങളെ നിർബന്ധിതരാക്കുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുകയായിരുന്നു, പണം പിൻവലിക്കൽ നിയന്ത്രണങ്ങളിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നത് എന്നു കരുതേണ്ടിവരും. ഡിജിറ്റൽ പണമിടപാടുകൾ സുഗമമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശീയമായി ധൃതഗതിയിൽ പ്രവർത്തന സജ്ജമാക്കിയതുമായി കൂട്ടിവായിക്കുമ്പോൾ സാധാരണ ജനങ്ങളെക്കൂടി എത്രയും പെട്ടെന്നു കാഷ്‌ലെസ് ഇടപാട് സംവിധാനങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള സമീപനം.
എന്തൊക്കെയായാലും ഡിജിറ്റൽ പണമിടപാടുകൾ സാർവത്രികമാകുന്നതോടെ സാധാരണക്കാർ തങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കുന്നത് ഉചിതമായിരിക്കും.
വിവര മോഷണം ചെറുക്കാൻ
കാഷ്‌ലെസ് പണമിടപാട് സംവിധാനങ്ങളിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ മോഷ്ടിച്ചെടുത്ത് അനധികൃത ഇടപാടുകളും ദുരുപയോഗവും നടത്താനുള്ള സാധ്യത ഇടപാടുകാർ മനസ്സിലാക്കണം. വോലറ്റ് ഉൾപ്പെടെയുള്ള മൊബൈൽ ആപ്പുകളിൽ അത്യാവശ്യം ഇടപാടുകൾക്ക് വേണ്ടുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
ബാങ്കുകളിൽ നിന്നാണെന്നും മറ്റും വിശ്വസനീയമായി തോന്നിപ്പിക്കുന്ന വിധത്തിൽ ഫോണിലൂടെ വിവരങ്ങൾ തേടിക്കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. പിൻ നമ്പർ, പാസ്‌വേഡ്, സുരക്ഷാ ചോദ്യങ്ങൾ എന്നിങ്ങനെയുള്ള സുപ്രധാന വിവരങ്ങൾ ആരുമായും പങ്കു വയ്ക്കരുത്.
മൊബൈൽ ഫോണിലും മറ്റും സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകളെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഡിജിറ്റലായിത്തന്നെ മോഷ്ടിക്കപ്പെടാം. വിശ്വാസ യോഗ്യമല്ലാത്ത ആപ്പുകളിലൂടെയും മെസേജുകളിലൂടെയും മൊബൈൽ ഫോണുകളിൽ കടന്നു കൂടുന്ന വ്യാജ പ്രോഗ്രാമുകളാണ് ഇത്തരം വിവരങ്ങൾ തട്ടിപ്പുകാരുടെ കൈവശം എത്തിക്കുന്നത്.
ഫോണുകളിൽ എല്ലാം ശക്തമായ വൈറസ് നിയന്ത്രണ സംവിധാനങ്ങളോടൊപ്പം ആവശ്യമില്ലാത്ത ആപ്പുകളും, ലിങ്കുകളിൽനിന്നു ലഭിക്കുന്ന പ്രോഗ്രാമുകളും ഒഴിവാക്കുകയും വേണം. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലുള്ള മറ്റു വിവരങ്ങൾ ഉപയോഗിക്കാനുള്ള അനുവാദം ആവശ്യപ്പെടാറുണ്ട്. ഇത് അനുവദിക്കുന്നത് സുരക്ഷാവീഴ്ച ഉണ്ടാക്കും.
പണ നഷ്ടം ഒഴിവാക്കാൻ
നോട്ടായി പഴ്‌സുകളിൽ കൊണ്ടു നടന്നാൽ പണം പോക്കറ്റടിച്ചു പോകുമെന്നും ഡിജിറ്റൽ ആണേൽ സുരക്ഷിതമാണെന്നുമാണ് പ്രചാരണം. എന്നാൽ, ഡിജിറ്റൽ വോലറ്റുകൾ ഉൾപ്പെടെ അക്കൗണ്ടുകളിൽനിന്നു പണം നഷ്ടപ്പെടുന്നതും കുറവല്ല. പുതുതായി അനേകം ഇടപാടുകാർ കാഷ്‌ലെസ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ തെറ്റുകൾ വരുത്താനുള്ള സാധ്യതകളുടെ മറവിൽ സ്വമേധയാ പണം പിൻവലിച്ചെടുക്കുന്ന സംഭവങ്ങളും കുറവല്ല. മൊബൈൽ ആപ്പുകളുമായി ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കുമ്പോഴും വിവരങ്ങളുടെ ചോർച്ച സാധ്യതകൾ മുൻകൂട്ടി കാണേണ്ടതുണ്ട്.
ഇടപാടുകൾക്കു വേണ്ടി അത്യാവശ്യത്തിന് ബാലൻസ് തുക മാത്രം നിർത്തുന്ന ഒരൊറ്റ ബാങ്ക്അക്കൗണ്ട് മാത്രമേ ആപ്പുകളുമായി ബന്ധിപ്പിക്കാവൂ. ഓരോ ഇടപാടുകൾക്കു ശേഷവും അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന പണം എത്രയെന്ന് അപ്പപ്പോൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
ഇടപാടുകാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആപ്പുകളിലും മറ്റും സുരക്ഷാ സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അനധികൃത ഇടപാടുകൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു എന്നൊക്കെയുള്ള വിവിധ പണമിടപാട് കമ്പനികളുടെ ഇടയ്ക്കിടെ നൽകുന്ന ഉറപ്പുകൾ നഷ്ട സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുൻകൂർ പണം നൽകുമ്പോൾ
ഡിജിറ്റൽ വോലറ്റുകൾ മുൻകൂർ പണമടയ്‌ക്കേണ്ടുന്ന സംവിധാനങ്ങളാണ്. ഇത്തരം അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നില്ല. ഇടപാടുകൾക്ക് കാഷ് ബാക്കും മറ്റും നൽകി കാഷ് ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമ്പോഴും കമ്പനികൾ ലാഭം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ചെറുകിട ഇടപാടുകൾ നടത്തുന്നതിന് അത്യാവശ്യം പണം ആവശ്യമുള്ളപ്പോൾ മാത്രം വോലറ്റുകളിൽ റീ ചാർജ് ചെയ്യാൻ ശ്രദ്ധിക്കണം. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പോലും ഉടൻ ആവശ്യമില്ലാത്ത പണം സ്വമേധയാ സ്ഥിര നിക്ഷേപമാക്കി മാറ്റുന്ന സേവനം ആവശ്യപ്പെടണം.
ഇടപാടു ചെലവുകളിൽ ശ്രദ്ധ വേണം
ഡിജിറ്റൽ സേവനങ്ങളുടെ തുടക്കത്തിൽ ഓഫറുകളും മറ്റും നൽകി ഇടപാടുകാരെ ആകർഷിച്ചശേഷം ഇടപാടു നിരക്കുകൾ ഉയർത്തും. എടിഎം ഇടപാടുകൾക്ക് അനവദിച്ചിരുന്ന സൗജന്യങ്ങൾ പിൻവലിച്ചിട്ടുണ്ട്.
പണം നൽകി ഇടപാടുകൾ നടത്തുന്നതിനേക്കാൾ ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസുകളായും കമ്മിഷനുകളായും വരുംദിവസങ്ങളിൽ ഇടപാടുകാരൻ പണം നൽകേണ്ടി വരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പോലും സൗജന്യമായി അനുവദിച്ചിട്ടുള്ള ഇടപാടുകളുടെ എണ്ണത്തിനു മുകളിൽ അധിക ഫീസ് നൽകേണ്ടതായും വരാം.
കണക‌്ഷൻ സൂക്ഷിക്കണം
റസ്റ്ററന്റുകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈഫൈ കണക‌്ഷനുകൾ സുരക്ഷിതമല്ലെന്നും ഓർക്കണം. ഇത്തരം വൈഫൈ ശൃംഖലകളിലൂടെ മൊബൈൽ ഫോണുകളിൽ നിന്നും മറ്റും അയയ്ക്കുന്ന വിവരങ്ങൾ ഉദ്ദേശിക്കാത്തവരുടെ കൈവശം എത്തുന്നതിനും ദുരുപയോഗം നടത്തുന്നതിനുമുള്ള സാധ്യതകൾ ഉണ്ട്.
മാത്രമല്ല, സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള പഴയ ഫോണുകളിൽനിന്ന് ഇടപാടുകൾ നടത്തുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. ഉപയോഗിക്കാത്ത സന്ദർഭങ്ങളിൽ മൊബൈൽ ഫോണുകളിലെ വൈഫൈ, ബ്ലൂ ടൂത്ത് സംവിധാനങ്ങൾ ഓഫ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഇത്തരം കണക‌്ഷൻ സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയും നിലവിലുണ്ട്.
ഡിജിറ്റൽ പണമിടപാട് അക്കൗണ്ടുകളുള്ള ഫോണുകൾ നഷ്ടപ്പെടുകയോ മറ്റുള്ളവരുടെ കൈവശം എത്തുകയോ ചെയ്യുമ്പോഴും അപകട സാധ്യതയുണ്ട്. പിൻ നമ്പരോ കൈവിരലടയാളമോ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ലോക്ക് ചെയ്തു സൂക്ഷിക്കാൻ വിട്ടുപോകരുത്.