പുതുവർഷ രാവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു റിപ്പോർട്ട്. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്.
നവംബർ എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോട്ട് പിൻവലിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടും പിൻവലിച്ചത് സമ്പദ്‌വ്യവസ്ഥയിൽ വൻ ചലനങ്ങളാണുണ്ടാക്കിയത്. പിന്നീടുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ 50 ദിവസവും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് അവസാനിക്കെയാണ് വീണ്ടും രാജ്യത്തോടായി അദ്ദേഹം സംസാരിക്കാനെത്തുന്നത്.
വരുന്ന രണ്ടിന് ലക്നൗവിൽവച്ച് മോദി വലിയൊരു പ്രഖ്യാപനം നടത്താനൊരുങ്ങുന്നെന്ന് ബിജെപി വൃത്തങ്ങൾ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. നോട്ട് പ്രതിസന്ധി പരിഹരിക്കാൻതക്ക പ്രഖ്യാപനമാകുമിതെന്നാണു പാർട്ടി വൃത്തങ്ങൾ വിശ്വസിക്കുന്നത്. ഇതിനു പിന്നാലെയാണ് ന്യൂ ഇയർ രാവിൽ രാജ്യത്തോടു നേരിട്ടു പ്രധാനമന്ത്രി സംസാരിക്കുമെന്ന റിപ്പോർട്ടുകൾ എത്തുന്നത്.
കറൻസി അസാധുവാക്കലിനു ശേഷം രാജ്യത്ത് ബാങ്കിങ് സംവിധാനം ശക്തപ്പെട്ടതായാണു പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം നീതി ആയോഗ് സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. യോഗത്തിൽ നിരവധി പുതിയ നിർദേശങ്ങളും ഉയർന്നിരുന്നു. കറൻസി ലഭ്യത സാധാരണ നിലയിലായാൽ കാർഷിക മേഖലയിലടക്കം വളർച്ച ത്വരിതപ്പെടുത്താൻ സ്വീകരിക്കേണ്ട മാർഗങ്ങളും ബജറ്റ് അവതരണം മുൻനിർത്തിയുള്ള നിർദേശങ്ങളും ഈ യോഗം ചർച്ചചെയ്തിരുന്നു.