പുതുവർഷ രാവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ ടെലിവിഷനിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്താകും പ്രധാനമന്ത്രി പറയുകയെന്ന ചർച്ചകൾ എങ്ങും തുടങ്ങിക്കഴിഞ്ഞു. നോട്ട് അസാധുവാക്കൽ തീരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഡിസംബർ 31ലെ പ്രഖ്യാപനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ചു വിഷയങ്ങളാണു താഴെ പറയുന്നത്:
1. എടിഎമ്മുകളിലും ബാങ്കുകളിലും പണമെടുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിക്കൽ
നോട്ട് അസാധുവാക്കലിനെത്തുടർന്നുണ്ടാകുന്ന പ്രതിസന്ധിയും ബുദ്ധിമുട്ടും പരിഹരിക്കാൻ 50 ദിവസമാണു പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. അതു നാളെ അവസാനിക്കും. ഇക്കാലമത്രയും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് പഴയതുപോലെ എടിഎമ്മുകളിൽനിന്നും ബാങ്കുകളിൽനിന്നും പണം പിൻവലിക്കാമെന്ന പ്രഖ്യാപനമാകും പ്രധാനമന്ത്രി നടത്തുകയെന്ന കരുതുന്നവരുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഏറെ ആവശ്യപ്പെടുന്നതും ഇതാണ്.
2. ക്യാഷ് ലെസ് ട്രാൻസാക്ഷൻ പ്രിയങ്കരമാക്കാനുള്ള പദ്ധതികൾ
ക്യാഷ് ലെസ് ട്രാൻസാക്ഷനുകൾ ജനപ്രിയമാക്കാനുള്ള പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കാൻ സാധ്യതയുണ്ട്.
3. കള്ളപ്പണം തടയാൻ കൂടുതൽ ശക്തമായ നടപടികൾ
കള്ളപ്പണം തടയുന്നതിനു കൂടുതൽ ശക്തമായ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി മൻ കി ബാത് പരിപാടിയിൽ പറഞ്ഞിരുന്നു. ബെനാമി നിയമം രാജ്യത്തു നിലവിലുണ്ടെങ്കിലും ഇതിന്റെ നിയമങ്ങൾ ചിട്ടപ്പെടുത്തുകയോ വിജ്ഞാപനം ഇറക്കുകയോ ചെയ്തിട്ടില്ല. വർഷങ്ങളായ ഇതു നിദ്രാവസ്ഥയിലാണ്. വരും ദിവസങ്ങളിൽ ഇതു പ്രാബല്യത്തിൽ വരുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നടപടികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കാം.
4. നോട്ട് അസാധുവാക്കലിന്റെ ഗുണങ്ങൾ
നോട്ട് അസാധുവാക്കൽ മൂലം രാജ്യത്തിനുണ്ടായ ഗുണങ്ങളും സാമ്പത്തിക രംഗം കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഡിജിറ്റൽ ട്രാൻസാക്ഷനുകളിലേക്കു ജനങ്ങൾ മാറുന്നതും കള്ളപ്പണം കണ്ടുകെട്ടിയതിന്റെ കണക്കുകളുമെല്ലാം പ്രധാനമന്ത്രി പറഞ്ഞേക്കും.
5. ഹാപ്പി ന്യൂ ഇയർ
രാജ്യത്തെ ജനങ്ങൾക്കു പുതുവർഷാശംസ നേർന്ന് അഭിസംബോധന അവസാനിപ്പിച്ചേക്കാനും സാധ്യതയുണ്ട്.