പുതുവൽസര സന്ദേശത്തിൽ പ്രധാൻമന്ത്രി ആവാസ് യോജനയുടെ കീഴിൽ പുതിയ ഭവനനിർമാണ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങൾക്കും മധ്യവർഗത്തിനും ഭവനവായ്പ പലിശയിൽ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒൻപതു ലക്ഷം രൂപ വരെയുള്ളവയ്ക്ക് നാലു ശതമാനവും 12 ലക്ഷം രൂപയ്ക്ക് മൂന്നു ശതമാനവും ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
∙ നഗരങ്ങളിൽ സാധാരണക്കാർക്ക് വീട് വയ്ക്കാൻ രണ്ടു പദ്ധതികൾ കൊണ്ടുവരും
∙ ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാൻ കുറഞ്ഞ പലിശയിൽ വായ്പ നൽകും
∙ മൂന്നു ലക്ഷം കിസാൻ കാർഡുകൾ റുപേ കാർഡാക്കും
∙ കാർഷികവായ്പകൾക്ക് ആദ്യ 60 ദിവസം പലിശയില്ല
∙ ചെറുകിട വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ് ഗ്യാരണ്ടി നൽകും
∙ ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകും
∙ ഗർഭിണികൾക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ നൽകും. ഇത് അവരുടെ അക്കൗണ്ടുകളിലേക്കാകും നിക്ഷേപിക്കുക
∙ മുതിർന്ന പൗരന്മാർക്ക് ക്ഷേമപദ്ധതി കൊണ്ടുവരും. ഏഴര ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് പത്തു വർഷത്തേക്ക് എട്ടു ശതമാനം വാർഷിക സ്ഥിരപലിശ നൽകും
∙ ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തിൽനിന്നും 25 ശതമാനമാക്കി ഉയർത്തും.
നോട്ട് അസാധുവാക്കൽ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമാണെന്നും മോദി പറഞ്ഞു. രാഷ്ട്രത്തിന്റെ ഗതി നിർണയിക്കുന്ന ദൗത്യമായിരുന്നു അത്. ജനങ്ങളുടെ പ്രതികരണം ഏറെ മതിപ്പുളവാക്കുന്നതാണ്. ജനത്തിന് സ്വന്തം പണം പിൻവലിക്കാൻ ക്യൂവിൽ നിൽക്കേണ്ടി വന്നു. അവരുടെ പ്രതികരണം രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള അടിത്തറ പാകി. ജനങ്ങളുടെ ത്യാഗമാണ് സർക്കാരിന്റെ കരുത്ത്. ജനം അഴിമതിയിൽനിന്ന് മോചനം ആഗ്രഹിച്ചിരുന്നു. കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെയാണ്. സർക്കാരിനൊപ്പം ജനങ്ങളും കൈകോർത്തു. രാജ്യത്തെ മോശം പ്രവണതകൾ അവസാനിപ്പിക്കാൻ ജനം ആഗ്രഹിക്കുന്നു. അഴിമതിയിൽ സാധാരണക്കാർ ദുരിതം അനുഭവിക്കുന്നു.
സ്വന്തം പണമെടുക്കാൻ വിഷമിച്ചപ്പോഴും ഒപ്പം നിന്നു. ബുദ്ധിമുട്ടുകൾ അറിയിച്ച് ധാരാളം കത്തുകൾ കിട്ടി. സർക്കാർ സത്യസന്ധരുടെ മിത്രമാണ്. സാധാരക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ജനങ്ങളുടെ ത്യാഗമാണ് സർക്കാരിന്റെ കരുത്ത്. ബുദ്ധിമുട്ടുകൾക്കിടയിലും ജനത്തിന് തന്നോട് വിശ്വാസമുണ്ട്. പ്രതിസന്ധി അറിയിക്കുമ്പോഴും ജനം തന്നെ വിശ്വാസത്തിലെടുത്തു.
ബാങ്കിലെ ബുദ്ധിമുട്ടുകൾ അധികം നീളില്ല. ബാങ്കിങ് സാധാരണനിലയിലാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് നിർദേശം നൽകി. ബാങ്കുകൾ രാജ്യത്തെ പിന്നോക്ക – മധ്യവർഗ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. അഴിമതിയിൽനിന്ന് മുക്തമാകാൻ രാജ്യം ആഗ്രഹിക്കുന്നു. കള്ളപ്പണത്തിനെതിരെ ജനം മുന്നോട്ടുവന്നു. കള്ളപ്പണത്തിൽനിന്നും അഴിമതിയിൽനിന്നും മോചനമായിരുന്നു നോട്ട് അസാധുവാക്കലിലൂടെ ലക്ഷ്യമിട്ടത്. കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും. ജനത്തേക്കാൾ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ചില ഉദ്യോഗസ്ഥർ അഴിമതിക്കു കൂട്ടുനിന്നു.
തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് ആലോചിക്കണം. കള്ളപ്പണത്തിനു അഴിമതിക്കുമെതിരെ പോരാടണമെന്ന് രാഷ്ട്രീയപാർട്ടികളോട് മോദി ആവശ്യപ്പെട്ടു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം അവസാനിപ്പിക്കില്ല. രാഷ്ട്രീയക്കാരും പാർട്ടികളും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി ഒന്നിച്ചുപ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.