ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു നേട്ടമാണ് ഇ–പെയ്മെന്റ് കമ്പനി പേടിഎമ്മിനെ തേടിയെത്തിയത്. 500, 1000 നോട്ടുകൾ പിന്‍വലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വലിയ കുതിപ്പാണ് പേടിഎമ്മിനു സമ്മാനിച്ചത്. 2016 പേടിഎമ്മിനെ സംബന്ധിച്ചിടത്തോളം എന്നും ഓർമിക്കപ്പെടുന്ന വർഷം കൂടിയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പേടിഎം സ്വന്തമാക്കിയത് 15 വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന വരുമാനമാണ്.
വർഷങ്ങൾക്കു മുൻപ് Paytm എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്ന് ചിലരെങ്കിലും ചോദിച്ചതായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട്.
മൊബൈൽ റീചാർജിനു പേരുകേട്ട പേടിഎം എന്ന കമ്പനിക കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സര്‍വീസാണ്. കാര്യമായ പരസ്യം ചെയ്യാതെ തന്നെ മിക്കവരെയും പേടിഎം എന്താണെന്ന് മനസ്സിലാക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ വഴി സാധിച്ചു. രാജ്യത്തെ നിലവിലെ ഒട്ടുമിക്ക ബാങ്കുകളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള പേടിഎം ഈ വർഷം പുതിയ ബാങ്കിങ് സംവിധാനം തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ നിലവിലെ പെയ്മെന്റ് സംവിധാനങ്ങളെ എല്ലാം പേടിഎം മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വോലറ്റാണ് പേടിഎം. ദിവസം 50 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്. 2016 തുടങ്ങുമ്പോൾ 12.2 കോടി വോലറ്റ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഡിസംബറിൽ ഇത് 14.7 കോടിയിൽ എത്തിയിരിക്കുന്നു. 12 മാസം കൊണ്ടു 45 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.
2016 ൽ 100 കോടി ഇടപാടുകളാണ് പേടിഎം നടത്തിയത്. മറ്റു ഇ–പേയ്മെന്റു കമ്പനികളേക്കാൾ പതിമടങ്ങ് നേട്ടമാണ് പേടിഎം സ്വന്തമാക്കിയത്. 20 കോടി സ്ഥിരം സന്ദർശകരാണ് ആപ്പിലും വെബ്സൈറ്റിലുമുള്ളത്. മാസം എട്ടു കോടി സ്ഥിരം സന്ദർശകരുണ്ട്. പേടിഎം സന്ദർശകരിൽ 89 ശതമാനവും മൊബൈലിൽ നിന്നാണ്. ഇതിൽ ആൻഡ്രോയ്ഡ് 70 ശതമാനം.
മൂവി ടിക്കറ്റ്, എയർടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എല്ലാം 2016 ലാണ് തുടങ്ങിയത്. ഓഫ്‌ലൈൻ ഇടപാടുകളാണ് പേടിഎമ്മിന്റെ ഏറ്റവും വലിയ ശക്തി. ഇന്റർനെറ്റ് ഇല്ലെങ്കിലും ഇടപാടുകൾ നടത്താം. 2016 മാർച്ചിൽ പേടിഎം ഇടപാടു വരുമാനം കേവലം 1.5 കോടി രൂപയായിരുന്നു. എന്നാൽ ഡിസംബറിൽ ഇത് 200 കോടിയിൽ എത്തിയിരിക്കുന്നു.