2007 ജനുവരി 9 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ആദ്യത്തെ ഐഫോണ്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ ഫോണിനെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അവിശ്വസനീയമായ എന്തോ അതിലുണ്ടെന്ന രീതിയിലായിരുന്നു പൊതുവെയുള്ള പ്രതികരണം. ജന്മദിന ആശംസകള്‍ നേരുന്നതിനൊപ്പം ചില അലങ്കോലപ്പെട്ട ചിന്തകള്‍ പങ്കുവയ്ക്കാമെന്നും കരുതുന്നു.
പ്രതികരണം
ആപ്പിള്‍ ഭ്രാന്തന്മാര്‍ അതുല്യമായ ഒരു ഉപകരണമായിരിക്കും ഐഫോണ്‍ എന്നു വിളിച്ചു കൂവിയപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞത് ഇതു പരാജയപ്പെടുമെന്നാണ്. മൂന്നര ഇഞ്ച് ടച് സ്‌ക്രീനുമായാണ് ഫോണ്‍ ഇറങ്ങുന്നത്. സര്‍വനേരവും തുടച്ചു വൃത്തിയാക്കേണ്ടി വരില്ലെ? പിന്നെ ടച്‌സ്‌ക്രീന്‍. അതെങ്ങനെ ശരിയാവാനാണ്. അതുവരെ ഇറക്കിയ ടച്‌സ്‌ക്രീന്‍ ഫോണുകളില്‍ പലതും റെസിസ്റ്റീവ് ടച് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ഇവയില്‍ 'പല്ലും നഖവും' ഒക്കെ ഉപയോഗിച്ചാണ് ടച് പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്തൊരു മണ്ടന്‍ ആശയം എന്ന നിലയിലായിരുന്നു ആപ്പിള്‍ വിരോധികളുടെ പ്രതികരണം. PDA ഫോണുകളായിരുന്നു അന്ന് കാശുള്ളവര്‍ കൊണ്ടു നടന്നിരുന്നത്. ഐഫോണിന്റെ ടച്ച് അതുല്യമായ അനുഭവമായിരുന്നു നല്‍കിയത്.
കൈയ്യിലൊതുങ്ങുന്ന ഒരു കൊച്ചു കംപ്യൂട്ടര്‍ എന്ന ആപ്പിള്‍ മേധാവിയുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാവന ലോകം ഫോണ്‍ ഉപയോഗിക്കുന്ന രീതി മാറ്റിമറിച്ചു. ചുവരെഴുത്തു വായിക്കാന്‍ സാധിക്കാതിരുന്ന നോക്കിയയുടെ കട വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂട്ടി. മന്തന്‍ ആശയങ്ങളുമായി നടന്നിരുന്ന മൈക്രോസോഫ്റ്റ് എന്താണു സംഭവിക്കുന്നതെന്നു പോലും മനസിലാകുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. മൊബൈല്‍ വിപ്ലവം തങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടുവെന്ന ബില്‍ ഗെയ്റ്റ്‌സിന്റെ കുമ്പസാരം മാത്രം കേട്ടാല്‍ മതി അതു മനസിലാക്കാന്‍.
ആദ്യ ഐഫോണിനെ സ്മരിക്കുമ്പോള്‍
മുൻപൊരിക്കലും സാധ്യമാകാതിരുന്ന രീതിയില്‍ ഉള്ളം കൈയ്യിലേക്ക് ഇന്റര്‍നെറ്റ് എത്തി. ആദ്യ ഐഫോണിന് (ഇന്ത്യയില്‍ ഈ ഫോണ്‍ ഔദ്യോകികമായി ഇറക്കിയില്ല). 4GB, 8GB സംഭരണ ശേഷിയുണ്ടായിരുന്ന ആദ്യ ഐഫോണ്‍ മോഡലുകള്‍ക്ക് കേവലം 2MP ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ വിഡിയോ റെക്കോഡിങ് സാധ്യമായിരുന്നില്ല. ഫോണുകള്‍ ഏറിയ കൂറും നെറ്റ്‌വര്‍ക്ക് ലോക്കു ചെയ്തവയായിരുന്നു. ഇവ അണ്‍ലോക്കു ചെയ്ത് (ജെയ്ല്‍ബ്രെയ്ക്ക്) പോലും കാശുകാരയവര്‍ കൊച്ചിയില്‍ പോലും ഉണ്ടല്ലോ. 500 രൂപയായിരുന്നു അതിന് അന്നു ചാര്‍ജു ചെയ്തിരുന്നത്. കൂടെ കിട്ടിയ സീഡിയ (Cydia) ആപ്പില്‍ ഐഫോണില്‍ ലഭ്യമല്ലാത്ത ഫീച്ചറുകള്‍ നല്‍കി. ആദ്യ ഐഫോണ്‍ ക്യാമറയ്ക്ക് വിഡിയോ റെക്കോഡിങ് ശേഷി നല്‍കിയത് സിഡിയയുടെ സൈക്കോഡര്‍ (Cycorder) ആപ് ആയിരുന്നു. സെക്കന്‍ഡില്‍ പതിനഞ്ചു ഫ്രെയിം മാത്രമേ റെക്കൊഡു ചെയ്യാനാകുമായിരുന്നള്ളു. ഫോണിലെ ഇന്റര്‍നെറ്റ് പിസിയില്‍ എടുക്കണമെങ്കിലും ജെയില്‍ബ്രെയ്ക്കിന്റെ സഹായം വേണ്ടയിരുന്നു.
2007ല്‍ സ്റ്റീവ് ജോബ്‌സ് പറഞ്ഞത് മൂന്ന് ഉപകരണങ്ങളുടെ ഒരു സമ്മേളനമാണ് ഐഫോണ്‍ എന്നാണ്: വിപ്ലവകരമായ ഒരു മൊബൈല്‍ ഫോണ്‍, വലിയ ടച് സ്‌ക്രീന്‍ ഉള്ള ഐപോഡ്, ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണം. അവിടെ നിന്ന് ഐഫോണിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് ആപ്പ് നിര്‍മാതാക്കള്‍ അതൊരു പ്രസ്ഥാനം തന്നെ ആക്കി മാറ്റി.
എക്കാലത്തെയും ഏറ്റവും സ്വാധീനം ചെലുത്തിയ ഉപകരണമെന്നാണ് സുപ്രശസ്ത ടൈം മാഗസിന്‍ ഐഫോണിനെ വിളിച്ചത്. ആപ് സംസ്‌കാരം ഈ വിധത്തില്‍ പടര്‍ന്നതിനു കാരണം ഐഫോണ്‍ ആണ്. ആണ്ടോടാണ്ട് ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ ഫോണിറക്കല്‍ മാമാങ്കം നടത്തി ആള്‍ക്കാരുടെ പൈസ വാങ്ങി പോക്കറ്റിലിടാമെന്നു കണ്ടെത്തിയതും ആപ്പിള്‍ തന്നെ.
ഏകദേശം നൂറു കോടി ഐഫോണ്‍ ഇതുവരെ വിറ്റിട്ടുണ്ടാകാമെന്നു ചില കണക്കുകള്‍ പറയുന്നു. റെറ്റിന ഡിസ്‌പ്ലെ ആദ്യമായി എത്തിയത് ഐഫോണ്‍ 4ല്‍ ആണ്. സ്റ്റീവ് ജോബ്‌സിന്റെ കണക്കു കൂട്ടലും കടുംപിടുത്തവും തെറ്റുന്നത് സ്‌ക്രീന്‍ സൈസിലാണ്. 3.5 ഇഞ്ച് സ്‌ക്രീനാണ് ഇത്തരം ഒരു ഫോണിനു ചേര്‍ന്നത് എന്ന വാദത്തില്‍ മരണം വരെ സ്റ്റീവ് ജോബ്സ് ഉറച്ചു നിന്നു. സാംസങും മറ്റും വലിയ സ്‌ക്രീനുള്ള ഫോണുകള്‍ ഇറക്കിയപ്പോഴും ആപ്പിള്‍ ആ കുഞ്ഞന്‍ സ്‌ക്രീനുമായി നിന്നു.
ജോബ്‌സിന്റെ മരണ ശേഷം ഇറക്കിയ ഐഫോണ്‍ 5 ആണ് ആപ്പിളിന്റെ ആദ്യ 4 ഇഞ്ച് ഫോണ്‍. (പുതിയ ഊഹാപോഹങ്ങള്‍ പറയുന്നത് ഈ വര്‍ഷം ചിലപ്പോള്‍ ആപ്പിള്‍ ഒരു 5.7ഇഞ്ച് സ്‌ക്രീനുള്ള ഫോണ്‍ ഇറക്കിയേക്കാം എന്നാണ്.)
ഐഫോണ്‍ 5s നു ശേഷം ഐഫോണ്‍ 6 (4.7 ഇഞ്ച്) 6 പ്ലസ് (5.5 ഇഞ്ച്) എന്നിങ്ങനെ എല്ലാ വര്‍ഷവും രണ്ടു വലിപ്പത്തിലുള്ള ഫോണ്‍ ഇറക്കുക എന്ന രീതിയാണ് 2016 വരെ തുടര്‍ന്നിരിക്കുന്നത്. വില കുറഞ്ഞ ഐഫോണ്‍ (5c) എന്ന ആശയം അത്രകണ്ടു സ്വീകരിക്കപ്പെട്ടില്ല എന്നു പറയണം.
ഐഫോണ്‍ 7 പ്ലസില്‍ ഇരട്ട ക്യാമറ അവതരിപ്പിച്ച് കൈയ്യടി നേടിയതാണ് കഴിഞ്ഞ വര്‍ഷത്തെ ആപ്പിളിന്റെ നേട്ടങ്ങളിലൊന്ന്. കംപ്യൂട്ടിങ് എന്നു പറഞ്ഞാല്‍ പിസിക്കു മുൻപില്‍ കുത്തിയിരിക്കുക മാത്രമാണു വഴി എന്ന ചിന്തയില്‍ നിന്നു ലോകത്തെ മോചിപ്പിച്ചതാണ് ഐഫോണിന്റെ മറ്റൊരു നേട്ടം. ഐഒഎസ് എന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം മൃദു ശക്തിയോടെ കാര്യം കാണാന്‍ സഹായിച്ചു. ഐഓഎസിന്റെ ചുവടു പിടിച്ചെത്തിയ ആന്‍ഡ്രോയ്ഡ് കൂടെ ആയപ്പോള്‍ പിസി വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ട ഉപകരണമായി.
ഐഫോൺ വിൽപന താഴോട്ട്
എന്നാൽ ഐഫോൺ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നിമിഷത്തിൽ അത്ര മികച്ച റിപ്പോർട്ടുകളല്ല വിപണിയിൽ നിന്നു വരുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നു. വിൽപനയും ഇടിഞ്ഞു. ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ടിം കുക്കും ടീമും നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഐഫോൺ ഉൽപാദനം കുറയ്ക്കാൻ വരെ ആപ്പിൾ തീരുമാനിച്ചു കഴിഞ്ഞു. ഐഫോൺ 7, 7 പ്ലസിനു വിപണിയിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ സാധിച്ചില്ല. ഇനിയുള്ള പ്രതീക്ഷ മുഴുവൻ ഈ വർഷം പുറത്തിറങ്ങുന്ന പുതിയ ഹാൻഡ്സെറ്റിലാണ്.