ലോകത്ത് നിരവധി വിമാനങ്ങളാണ് ഓരോ വർഷവും ദുരൂഹമായി കാണാതാവുന്നത്. യാത്രാ, ചരക്കു വിമാനങ്ങളെല്ലാം കാണാതാകുന്നത് പതിവ് വാർത്തയാണ്. കാണാതായ മലേഷ്യൻ വിമാനത്തിനായി കഴിഞ്ഞ മൂന്നു വർഷമായി തിരച്ചിൽ തുടരുകയാണ്. കോടികൾ മുടക്കി തിരഞ്ഞിട്ടും വിമാനം എവിടെയാണെന്ന് ശാസ്ത്ര–സാങ്കേതിക സംവിധാനങ്ങൾക്ക് പോലും കണ്ടെത്താനായിട്ടില്ല. എന്നാൽ ഇനി കാണാതാകുന്ന വിമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്.
കടലിനു മീതേ പറക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ ഇനി ദുരൂഹദുരന്തമായി എഴുതിത്തള്ളേണ്ടി വരില്ല. പറക്കുന്ന വിമാനവിവരങ്ങൾ ശേഖരിക്കാൻ ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്കു സാധിക്കാത്ത സൂക്ഷ്മതയും കാര്യക്ഷമതയുമായി നാസയുടെ ബഹിരാകാശ റേഡിയോ സംവിധാനം വരുന്നു.
ലോകത്തെവിടെയുമുള്ള വിമാനപ്പറക്കലുകളുടെ തൽസമയ വിവരങ്ങൾ അനായാസം കിട്ടുന്ന സംവിധാനമാണു നാസ ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 66 ഉപഗ്രഹങ്ങളുടെ സംഘമാണു വിമാനവഴിയേ കണ്ണുംനട്ടിരിക്കുക. അപകടമുണ്ടായാൽ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനത്തിനു സജ്ജമാകാം.
ബഹിരാകാശം ആസ്ഥാനമായുള്ള നിരീക്ഷണ സംവിധാനത്തിനു ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്കുള്ള പരിമിതികളെ മറികടക്കാനാകും. ഉദാഹരണത്തിന്, കടലിനു മീതേ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ വിവരങ്ങൾ വ്യോമഗതാഗത നിയന്ത്രണകേന്ദ്രത്തിനു ലഭിക്കില്ല. പൈലറ്റ് മുൻകൂട്ടി തയാറാക്കി നൽകുന്ന റൂട്ട് മാപ്പ് മാത്രമാണു ശരണം. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം തീരുകയാണ്.
വിമാനങ്ങളിലുള്ള എഡിഎസ്–ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങൾ പിടിച്ചെടുക്കുന്ന ബഹിരാകാശ റേഡിയോ നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിക്കും. കപ്പലുകളുടെ വിവരങ്ങൾക്കും ഇതേ സംവിധാനത്തെ ആശ്രയിക്കാം. ആപ്പ് സ്റ്റാർ എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിസ് കോർപ്പറേഷനുമായി ചേർന്നാണ് നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ ലോകത്തെ എല്ലാ വിമാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താനാകുമെന്നാണ് ഹരിസ് സിസ്റ്റം എൻജിനീയർ ജെഫ് ആൻഡേഴ്സൺ പറയുന്നത്. വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും. പദ്ധതി പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങി കഴിഞ്ഞു. ഈ മാസം തന്നെ പത്ത് ഇറാഡിയം ഉപഗ്രഹങ്ങൾ സ്പേസ്എക്സ് ബഹിരാകാശത്തു എത്തിച്ചു. ശേഷിക്കുന്ന ഉപഗ്രഹങ്ങൾ വൈകാതെ വിക്ഷേപിക്കും. 2018 ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.