നോട്ട് അസാധുവാക്കലിനു താനെടുത്ത വലിയ തീരുമാനം സമാനതകളില്ലാത്തതാണെന്നും വരുംകാലങ്ങളിൽ പണ്ഡിതൻമാരും സർവകലാശാലകളും ഇതേക്കുറിച്ചു പഠിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യസന്ധർ ഭയപ്പെടേണ്ടതില്ല. അല്ലാത്തവർക്കെതിരെ കർശന നടപടിയുണ്ടാവും. ശക്‌തവും കർശനവും രാജ്യത്തിനു ഗുണകരവുമായ തീരുമാനത്തിന്റെ മെച്ചം ജനത്തിനു വഴിയേ മനസ്സിലാവുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്‌ക്കുള്ള മറുപടിയുടെ ഏറിയപങ്കും നോട്ട് അസാധുവാക്കൽ നടപടിയെ ന്യായീകരിക്കാനാണു പ്രധാനമന്ത്രി നീക്കിവച്ചത്. സ്വച്‌ഛ് ഭാരത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താനാണു ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചതിരിഞ്ഞ് അഞ്ചുമണിക്കാണു പ്രധാനമന്ത്രിയുടെ മറുപടി നിശ്‌ചയിച്ചിരുന്നത്. ഏകദേശം അരമണിക്കൂർ വൈകിയാണു പ്രധാനമന്ത്രി സഭയിലെത്തിയത്. അതിനു മുൻപു പ്രസംഗിച്ച സഭാനേതാവായ ധനമന്ത്രി അരുൺ ജയറ്റ്ലിയും നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളാണു വിശദീകരിച്ചത്.
നോട്ട് അസാധുവാക്കലിലൂടെ അഴിമതിക്കെതിരെ താൻ നടത്തുന്നത് ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്കെതിരെയുള്ള യുദ്ധമല്ല. ഏതെങ്കിലും രാഷ്‌ട്രീയകക്ഷിയെ പീഡിപ്പിക്കാൻ ഉദ്ദേശ്യവുമില്ല. കള്ളപ്പണത്തെ നേരിടാൻ നേരത്തേയും നടപടികളുണ്ടായിട്ടുണ്ട്. കൂടുതൽ നടപടികൾ ആവശ്യമായിരുന്നു. കള്ളനോട്ടുകൾ ബാങ്കിലെത്താറില്ല. ഭീകരരും മാവോയിസ്റ്റുകളുമാണ് അവ ഉപയോഗിക്കുന്നത്. കശ്‌മീരിലെ ഭീകരർക്കു പുതിയ നോട്ടുകൾ ലഭിച്ചതു ബാങ്ക് കൊള്ളയടിച്ചിട്ടാണ്. നോട്ട് അസാധുവാക്കലിനുശേഷം നവംബർ, ഡിസംബർ മാസങ്ങളിലായി എഴുനൂറിലേറെ മാവോയിസ്‌റ്റുകൾ കീഴടങ്ങി. അതു സംതൃപ്‌തി തരുന്ന കാര്യമല്ലേ?
തന്റെ തീരുമാനത്തെ പത്തു സാമ്പത്തിക വിദഗ്‌ധർ വിമർശിക്കുന്നുണ്ടെങ്കിൽ, നല്ലതു പറയുന്ന 20 വിദഗ്‌ധരെ തനിക്കു ചൂണ്ടിക്കാട്ടാനാവും. നോട്ട് അസാധുവാക്കലിനുശേഷമുള്ള കാലത്തെക്കുറിച്ചു സാമൂഹിക ശാസ്‌ത്രജ്‌ഞർ പഠിക്കും, രാഷ്‌ട്രീയ നേതാക്കളും ജനങ്ങളും തമ്മിലുള്ള വിടവു നികന്നതിനെക്കുറിച്ച്. പ്രശ്‌നങ്ങളിൽനിന്നു കരകയറാൻ ശ്രമിക്കുന്ന രാജ്യമാണിത്; വേദനിച്ചുകൊണ്ടാണു സ്വന്തം പ്രശ്‌നങ്ങളോടു പോരടിക്കുന്നത്. തടസ്സങ്ങളുടെ പേരിൽ പിന്തിരിയാനാവില്ല. സാങ്കേതിക മേഖലയിലുണ്ടാകുന്ന വികാസങ്ങളോടു മുഖംതിരിക്കാതെ മുന്നോട്ടു പോകേണ്ടതുണ്ട്. നോട്ട് അസാധുവാക്കലിന്റെ പേരിൽ റിസർവ് ബാങ്കിനെയും അതിന്റെ ഗവർണറെയും വിമർശിക്കുന്നതു ശരിയല്ലെന്നും സ്‌ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.