നോട്ട് അസാധുവാക്കുന്ന തീരുമാനം നേരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിനു വെറും മൂന്നു മണിക്കൂർ മുൻപാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) അതിന് അംഗീകാരം നൽകിയത്. കൃത്യമായി പറഞ്ഞാൽ നവംബർ എട്ടിനു വൈകിട്ട് അഞ്ചരയ്ക്ക്.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ, ഡെപ്യൂട്ടി ഗവർണർമാരായ ആർ. ഗാന്ധി, എസ്.എസ്. മുന്ദ്ര, എൻ.എസ്. വിശ്വനാഥൻ, സാമ്പത്തികകാര്യ സെക്രട്ടരി ശക്തികാന്ത് ദാസ് തുടങ്ങിയവർ അടങ്ങുന്ന ബോർഡ് എട്ടിനു വൈകിട്ട് യോഗം ചേർന്നാണ് നോട്ട് അസാധുവാക്കലിന് അംഗീകാരം നൽകിയത്. നോട്ട് അസാധുവാക്കൽ തീരുമാനത്തെ ആരൊക്കെ അനുകൂലിച്ചു, ആരൊക്കെ എതിർത്തു തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടു നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് റിസർവ് ബാങ്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബോർഡ് തീരുമാനത്തിനു മൂന്നു മണിക്കൂറിനു ശേഷം അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും 500, 1000 നോട്ടുകളുടെ സാധുത പിൻവലിക്കുകയുമായിരുന്നു. നോട്ട് പിൻവലിക്കലിനു മുൻപ് റിസർവ് ബാങ്ക് വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയിരുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. റിസർവ് ബാങ്ക് തയാറെടുപ്പുകൾ നടത്തിയിരുന്നെന്നു പറയുമ്പോഴും ഏതൊക്കെ രീതയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയെന്നതു സംബന്ധിച്ച് ഇപ്പോഴും അധികൃതർ വ്യക്തമായ വിവരമൊന്നും നൽകുന്നില്ല. നോട്ട് അച്ചടിക്കൽ സംബന്ധിച്ച ചോദ്യങ്ങൾക്കും റിസർവ് ബാങ്ക് വ്യക്തമായ ഉത്തരം നൽകുന്നില്ല.
നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചിട്ട് 50 ദിവസമായിട്ടും രാജ്യത്തെ കറൻസി ക്ഷാമത്തിനു പരിഹാരമായിട്ടില്ല. ബാങ്കുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ച സൂചനകളുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയന്ത്രണങ്ങൾ തുടരുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ പറയുന്നത്.