രാജ്യത്തെ എല്ലാ പ്രീ പെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകളും അടുത്ത ഒരു വർഷത്തിനകം പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പു നൽകി. ഇതിനു വേണ്ട സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അറിയിച്ചു.
രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വ്യക്തമായ രേഖകൾ നൽകാതെ, രജിസ്റ്റർ ചെയ്യാത്ത എല്ലാ നമ്പറുകളും പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കും. രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്നത് 90 ശതമാനവും പ്രീ പെയ്ഡ് കണക്ഷണുകളാണ്. പഴയതും പുതിയതുമായ കണക്ഷണുകൾക്ക് പരിശോധന കർശനമാക്കും.
സിം കാർഡ് ഉപയോഗിക്കുന്നവർ എല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. റീ ചാർജ് ചെയ്യുമ്പോൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം വേണമെന്ന് കോടതി പറഞ്ഞു. ലോക് നീതി ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടി ഇത്തരമൊരു നിരദ്ദേശം മുന്നോട്ടുവെച്ചത്.
ഇനി എല്ലാം ആധാർ
അതേസമയം, ഗ്യാസ് കണക്ഷന്‍ മുതല്‍ യാത്രകള്‍ക്കു വരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയായി ഇപ്പോൾ തന്നെ ആധാര്‍ മാറിക്കഴിഞ്ഞു. ബില്ലുകള്‍ അടയ്ക്കാനും പെട്ടെന്നു കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഏറ്റവും എളുപ്പത്തിനായി നമ്മള്‍ സ്മാര്‍ട്ട് ഫോണുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
യുഐഡി നല്‍കിയാല്‍ ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും സേവനദാതാക്കള്‍ക്ക് ലഭിക്കുമെങ്കില്‍ പിന്നെ നമ്മള്‍ ഓരോ തവണയും ടൈപ്പ് ചെയ്തു ക്ഷീണിക്കേണ്ട. ഈ ആശയം നടപ്പില്‍ വരുത്താന്‍ ഒരുങ്ങുകയാണ് എല്ലാ മൊബൈല്‍ കമ്പനികളും. ഉല്‍പ്പന്നങ്ങൾ വിൽക്കുമ്പോൾ തന്നെ തിരിച്ചറിയൽ ടെക്നോളജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ നിയമാനുസൃതമായ എൻക്രിപ്ഷൻ സ്റ്റാൻഡേർഡ്സ് പാലിക്കണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചിരുന്നു. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഓപ്പറേറ്റിങ് സിസ്റ്റം പ്രൊവൈഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് യുഐഡിഎഐ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വച്ചത്.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവിധ സർക്കാർ സ്‌കീമുകള്‍, സബ്‌സിഡികള്‍, മറ്റു സേവന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഇത് എളുപ്പത്തില്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് ഇങ്ങനെ ബന്ധിപ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. എന്നാല്‍ സേവനം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ ഇതുസംബന്ധമായ ചട്ടങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് യുഐഡിഎഐയുടെ സിഇഒ അജയ് ഭൂഷന്‍ പാണ്ഡേ പറഞ്ഞു.
ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും ഓപ്പറേറ്റിങ് സിസ്റ്റം പ്രൊവൈഡര്‍മാര്‍ക്കും ഒരേപോലെ ബാധകമാവുന്ന ഒരു എൻക്രിപ്ഷൻ സ്റ്റാൻഡേർഡ്സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഐഡിഎഐ. ഇതിനുപിന്നിലെ സാങ്കേതികത ചര്‍ച്ച ചെയ്യാനായി മൂന്നുഘട്ടം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇരുവര്‍ക്കും സൗകര്യപ്രദമായ സാങ്കേതിക സംവിധാനമാവുമ്പോള്‍ ഇതിനെ പുതിയ പൊതുചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരാനാവും.
സാംസങ്, ലെനോവോ, സോണി, മൈക്രോമാകസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇത്തരം കമ്പനികളുമായി കൂടി സഹകരിച്ചായിരിക്കും എൻക്രിപ്ഷൻ സ്റ്റാൻഡേർഡ്സ് നിര്‍ണയിക്കുകയെന്ന് പാണ്ഡേ പറഞ്ഞു. നടപ്പില്‍ വരുത്താനും എളുപ്പത്തില്‍ സ്വീകാര്യമാവുന്നതുമായ എൻക്രിപ്ഷൻ സ്റ്റാൻഡേർഡ് ആയിരിക്കും വികസിപ്പിച്ചെടുക്കുന്ന പുതിയ സംവിധാനത്തിനുണ്ടായിരിക്കുക. ഇതുസംബന്ധിച്ച് ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പാണ്ഡേ പറഞ്ഞു.
കണ്ണിലെ കൃഷ്ണമണി നോക്കി ആളുകളെ തിരിച്ചറിയുന്ന ഐറിസ് ടെക്നോളജിയുടെ ഉപജ്ഞാതാക്കളായ യുഎസ് കമ്പനി ഡെൽറ്റ ഐഡിയുമായി മൈക്രോമാകസ്, ഇന്റെക്സ്, ലാവ, റിലയൻസ് ലൈഫ് തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം തന്നെ ഫോണുകളില്‍ ഇതും ലഭ്യമാക്കും. സാംസങ്ങ് ഇതിനോടകം തന്നെ ഗ്യാലക്സി ടാബ് ഐറിസിൽ Delta ID യുടെ ആക്ടീവ് IRIS ടെക്നോളജി പരീക്ഷിച്ചു കഴിഞ്ഞു.
പുതിയ മൊബൈല്‍ ഫോണിനൊപ്പം ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ആധാര്‍ നിയമങ്ങള്‍ അനുസരിച്ചുള്ള സുരക്ഷ ഉപഭോക്തൃ വിവരങ്ങള്‍ക്ക് ഉണ്ടാവും. ജിപിഎസ് ഇപ്പോള്‍ എല്ലാ ഫോണുകളിലെയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാറിയതുപോലെ തന്നെ ഇതും ഒരിക്കല്‍ അവശ്യഘടകമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും പാണ്ഡേ പറഞ്ഞു.