ഇന്ത്യയിൽ, ഏറ്റവും കൂടുതൽ സ്വർണമണിഞ്ഞ് വിവാഹവേദിയിലെത്തുന്ന വധു ഏതു നാട്ടുകാരിയായിരിക്കും? ലോക ഗോൾഡ് കൗൺസിലിനു സംശയമില്ല; അതു മലയാളിയായിരിക്കും. കേരളത്തിലെ മധ്യവർഗ കുടുംബത്തിലെ പെൺകുട്ടികൾ വിവാഹസ്വർണമായണിയുന്നത് ശരാശരി 40 പവൻ (320 ഗ്രാം) ആണെന്നാണ് കൗൺസിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
തമിഴ്നാട്ടിലും ആന്ധ്ര–തെലങ്കാനയിലും ഇത് 37.5 പവൻ (300 ഗ്രാം). മംഗലൂരു ഭാഗത്തെ യുവതികളണിയുന്നത് ശരാശരി 35 പവൻ (280 ഗ്രാം). തെക്കൻ സംസ്ഥാനങ്ങളിലെ ഈ സ്വർണഭാരം വടക്കോട്ടുപോകുമ്പോൾ നവവധുക്കൾക്കില്ല. രാജസ്ഥാനിൽ 23.75 പവൻ, ഗുജറാത്തിൽ 22.5 പവൻ, ബംഗാളിൽ 26.25 പവൻ എന്നിങ്ങനെയൊക്കയാണു വിവാഹസ്വർണത്തിന്റെ ശരാശരി തൂക്കം.
രാജ്യത്തെ മൊത്തം സ്വർണഉപഭോഗത്തിന്റെ 40 ശതമാനവും അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായാണെന്ന്, 1990 മുതൽ 2015 വരെയുള്ള വിപണി വിശകലനം ചെയ്ത് വേൾഡ് ഗോൾഡ് കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സ്വർണവ്യാപാര മേഖലയുടെ ദിശ വെളിവാക്കുന്ന പഠനരേഖ അനുസരിച്ച്, ഉപയോഗരീതികൾ മാറിയാലും ഇന്ത്യക്കാർക്കു സ്വർണത്തോടുള്ള ആഭിമുഖ്യം വളരുകയേയുള്ളൂ.
2015ൽ 663 ടൺ സ്വർണം വാങ്ങിയ ഇന്ത്യ 2020ൽ 850– 950 ടൺ സ്വർണം സ്വന്തമാക്കുമെന്നാണു പ്രവചനം. സ്വർണം വാങ്ങുന്നതിൽ രാജ്യത്തിന്റെ വിവിധ മേഖലകൾ തമ്മിൽ മാത്രമല്ല, നഗര–ഗ്രാമങ്ങൾ തമ്മിലും വിവിധ പ്രായവിഭാഗക്കാർ തമ്മിലുമൊക്കെ വ്യത്യാസമുണ്ട്.
∙ കേരളത്തിൽ പൊതുവെ പ്രിയം ഭാരമുള്ള 22 കാരറ്റ് മാലകളാണെങ്കിൽ. രാജസ്ഥാനിൽ ഭാരം കുറഞ്ഞതും കല്ലുകൾ പതിച്ചതുമായ ആഭരണങ്ങളാണു കൂടുതൽ വിറ്റഴിയുക. ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും 22 കാരറ്റിനു താഴെ പരിശുദ്ധിയുള്ള സ്വർണത്തിനു വിപണി തീരെക്കുറവ്. എന്നാൽ പടിഞ്ഞാറൻ മേഖലയിലും വടക്കേ ഇന്ത്യയിൽ പൊതുവെയും 22 കാരറ്റിനു പുറമെ, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
∙ രാജ്യത്തെ സ്വർണ ഉപഭോഗത്തിന്റെ മൂന്നിൽ രണ്ടും ഗ്രാമങ്ങളിലാണ്. ബാധ്യതകളൊന്നുമില്ലാതെ 50,000 രൂപ കിട്ടിയാൽ എന്തു വാങ്ങും എന്ന ചോദ്യത്തിന്, ഗ്രാമങ്ങളിൽ പ്രായവ്യത്യാസമില്ലാതെ ജനം സ്വർണം വാങ്ങുമെന്ന ഉത്തരത്തിനു മുൻതൂക്കം നൽകിയെന്നു പഠനരേഖ പറയുന്നു. എന്നാൽ നഗരങ്ങളിൽ വജ്രം, പ്ലാറ്റിനം, പലയിനം പ്രഷ്യസ് സ്റ്റോൺ തുടങ്ങിയവയൊക്കെ സ്വർണത്തിനുപകരം പരിഗണിക്കപ്പെടുന്നുണ്ട്.
നഗരങ്ങളിലെ ചെറുപ്പക്കാരുടെ പ്രതികരണമാകട്ടെ, സ്വർണമേഖലയെ ഇരുത്തിച്ചിന്തിപ്പിക്കാവുന്നതാണ്. 33 വയസ് വരെ പ്രായമുള്ളവരിൽ മൂന്നിലൊന്നിനേ സ്വർണത്തോട് ഭ്രമമുള്ളൂ. ഡിസൈനർ വസ്ത്രങ്ങൾ, ഹാൻഡ്ബാഗുകൾ, ഷൂസ്, സിൽക് സാരികൾ, സ്മാർട്ഫോണുകൾ തുടങ്ങിയ ആഡംബരങ്ങളാണ് നഗരയുവാക്കൾ കൂടുതലും സ്വന്തമാക്കാനാഗ്രഹിക്കുന്നത്.
∙ സ്വർണക്കച്ചവടം ഇന്ത്യയിൽ വിവാഹക്കമ്പോളത്തിന്റെ ഭാഗമായാണു നിലനിൽക്കുന്നതെന്നുതന്നെ പറയാം. വ്യാപാരത്തിന്റെ പകുതിയിലേറെയും വിവാഹസ്വർണമാണ്. ജന്മദിനാഘോഷം, മതപരമായ ഉൽസവസീസണുകൾ എന്നിവ പിന്നാലെ.
ഇന്ത്യൻ സ്വർണ വിപണിയുടെ ഭാവി ആശാവഹമെന്നു വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്താൻ മുഖ്യകാരണം വിവാഹങ്ങളുടെ എണ്ണം തന്നെ. വർഷം 80 ലക്ഷം മുതൽ ഒരു കോടി വരെ വിവാഹങ്ങൾ നടക്കുന്നതായാണ് ഏകദേശ കണക്ക്.
∙ സാധാരണ ഉപയോഗത്തിനുളള ആഭരണങ്ങൾ മൊത്തം വ്യാപാരത്തിന്റെ 35–40% വരും. ഫാഷൻ ജ്വല്ലറി 5–10% മാത്രമേയുള്ളൂ.