സംസ്ഥാനത്തു വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമമാണെന്ന് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം. ശമ്പളം നൽകുന്നതിനായി സർക്കാർ ആവശ്യപ്പെടുന്നത്ര പണം നൽകാനാകില്ലെന്നു റിസർവ് ബാങ്ക് ഇന്നലെ അറിയിച്ചിരുന്നു. ഇതോടെ ബാങ്കുകളിൽ ക്രമസമാധാന പ്രശ്നത്തിനു സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. ഇവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കും. പുതുവർഷത്തിലെ ആദ്യ 10 ദിവസം നിർണായകമാണെന്നും വിവിധ മേഖലകളിലെ പ്രതിസന്ധികൾ പരിശോധിക്കണമെന്നും കെ.എം. ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകി.
ആവശ്യമുള്ളതിന്റെ 60% മാത്രം തുകയേ കൈമാറാനാകൂയെന്നാണ് ആർബിഐ ഇന്നലെ അറിയിച്ചത്. ഇതുസംബന്ധിച്ചു പരിഹാരം തേടുന്നതിനായി ധനകാര്യ വകുപ്പ് റിസർവ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി, എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായും ഇന്നലെ ചർച്ച നടത്തിയിരുന്നു. സർക്കാരിന് ആവശ്യമുള്ള തുകയുടെ ഒരു ഭാഗം ഈ മുന്നു ബാങ്കുകളിലേക്കുമായി ആർബിഐ കൈമാറും. ഇതോടെ ആവശ്യമുള്ള തുക ജനങ്ങൾക്കു പിൻവലിക്കാനാകില്ലെന്ന സാഹചര്യവും ഉയരും.
ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. 600 കോടി രൂപയേ ഉറപ്പ് നൽകാനാകൂവെന്നാണ് ആർബിഐ അറിയിച്ചത്. മൂന്നാം തീയതി മുതൽ 13–ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. എസ്ബിടിയുടെ 161 ബ്രാഞ്ചുകളിലായി 1056 കോടി രൂപ, എസ്ബിഐയുടെ 54 ബ്രാഞ്ചുകളിലായി 315 കോടി രൂപ, കാനറാ ബാങ്കിന്റെ ആറു ബ്രാഞ്ചുകളിലായി 20 കോടി രൂപ എന്നിവ ട്രഷറി ആവശ്യത്തിനായി നൽകണമെന്നാണ് ഇന്നലെ സർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടത്.