സൗജന്യ ഡാറ്റയും അൺലിമിറ്റഡ് ഫ്രീ കോളുകളും നൽകുന്ന ഓഫർ മാർച്ച് 31 വരെ ദീർഘിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)ക്കു മറുപടി നൽകി. ജിയോയുടെ വെൽകം ഓഫർ നീട്ടിയതല്ല പുതിയ ഓഫറെന്നും ഹാപ്പി ന്യൂ ഇയർ ഓഫറായി ഇപ്പോൾ നൽകുന്ന സൗജന്യ സേവനങ്ങൾ ഡിസംബർ നാലു വരെ നൽകിയതിൽനിന്നു വ്യത്യസ്തമാണെന്നും ജിയോ ട്രായ്‌യെ അറിയിച്ചു.
ജിയോയുെട സൗജന്യ സേവനങ്ങൾ നീട്ടിയതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എയർടെൽ ട്രായ്‌യെ സമീപിച്ചിരുന്നു. ഇതിലാണ് ജിയോയോടു വിശദീകരണം ചോദിച്ചത്. പ്രമോഷണൽ ഓഫറിനു നിശ്ചയിച്ചിരിക്കുന്ന 90 ദിവസം എന്ന നിയമം ജിയോ ലംഘിച്ചിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു. സൗജന്യ ഓഫർ നീട്ടിയതല്ല. പുതിയ ഓഫർ പ്ലാൻ പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബറിൽ ജിയോ പ്രഖ്യാപിച്ച വെൽകം ഓഫറിൽനിന്ന് ഇപ്പോൾ നിലവിലുള്ള ഹാപ്പി ന്യൂ ഇയർ ഓഫറിന് വ്യത്യാസമുണ്ട്. സെപ്റ്റംബർ അഞ്ചു മുതൽ മൂന്നു മാസക്കാലം നൽകിയ ഓഫറിൽ പ്രതിദിനം നാലു ജിബി ഡാറ്റയാണു സൗജന്യമായി നൽകിയിരുന്നത്. ഇത് ഇപ്പോൾ ഒരു ജിബിയായി കുറച്ചിട്ടുണ്ട്.
വെൽകം ഓഫറിൽ ഒരു ദിവസം നാലു ജിബി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വീണ്ടും ഡാറ്റ ഉപയോഗിക്കണമെങ്കിൽ അടുത്ത ദിവസം വരെ കാത്തിരിക്കണമായിരുന്നു. എന്നാൽ ഹാപ്പി ന്യൂ ഇയർ ഓഫറിൽ ഒരു ജിബി സൗജന്യ ഡാറ്റ ഉപയോഗത്തിനു ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം - ജിയോ പറയുന്നു.