രാജ്യത്തെ ടെലികോം മേഖലയിലെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ റിലയൻസ് ജിയോയും ഓഫറുകളുമാണ്. ഒരു വർഷത്തേക്കുള്ള പ്ലാൻ കൂടി ജിയോ അവതരിപ്പിച്ചതോടെ ടെലികോം വിപണിയുടെ ഭാവി പരിപാടികളെ കുറിച്ച് മിക്ക കമ്പനികളും ചർച്ച തുടങ്ങി കഴിഞ്ഞു.
2016 സെപ്റ്റംബര്‍ മാസം മുതല്‍ സൗജന്യമായി ഉപയോഗിച്ച റിലയന്‍സ് ജിയോ ഏപ്രില്‍ ഒന്ന് മുതല്‍ പണം നല്‍കി ഉപയോഗിക്കേണ്ടതുണ്ട്. ജിയോയുടെ 10 കോടി വരുന്ന ഉപഭോക്താക്കള്‍ ഏപ്രില്‍ മുതല്‍ പ്രതിദിനം പത്തു രൂപ നിരക്കിലായിരിക്കും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അതേ സൗകര്യങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുക. മുകേഷ് അംബാനി ജിയോയുടെ പുതിയ പ്ലാനിനെ കുറിച്ച് വ്യക്തമായ ചിത്രമാണ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 'ന്യൂ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍' എന്നറിയപ്പെടുന്ന ഈ പ്ലാന്‍ വന്നതോടു കൂടി എന്തായാലും മറ്റു സര്‍വീസ് പ്രോവൈഡര്‍മാര്‍ അൽപം സന്തോഷത്തിലാണ്.
നിലവിലെ ജിയോ വരിക്കാരെ അതേപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്ലാന്‍ ആണിത്. എന്നാലും ഇത് ശരിയായ രീതിയില്‍ അല്ലെന്നാണു ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 'വരിക്കാരെ നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് ഈ പ്ലാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇനി മെച്ചപ്പെട്ട നെറ്റ്‌വര്‍ക്ക് ഏതെന്നായിരിക്കും ഉപഭോക്താക്കൾ കൂടുതല്‍ നോക്കുക. നെറ്റ്‌വര്‍ക്കുകളുടെ കാര്യത്തിൽ മിക്ക കമ്പനികളും താഴോട്ടാണ്. നെറ്റ്‌വർക്ക് നോക്കുമ്പോൾ ജിയോയ്ക്ക് തന്നെയായിരിക്കും പ്രാഥമിക പരിഗണന എന്നാണ് ഗാർണർ റിസർച്ച് ഡയറക്ടർ അമ്രേശ് നന്ദൻ പറയുന്നത്.
തുടങ്ങിയത് മുതല്‍ സൗജന്യമായി 4G നല്‍കി എന്നതായിരുന്നു റിലയന്‍സ് ജിയോയുടെ പ്ലസ് പോയിന്റ്. എന്നാല്‍ കോള്‍ ക്വാളിറ്റി മോശമായത് കാരണം ഫ്രീ സര്‍വീസ് നല്‍കുന്നത് നിര്‍ത്തിക്കഴിഞ്ഞാല്‍ ഉപഭോക്താക്കൾ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാതിരിക്കാനേ സാധ്യതയുള്ളൂ എന്ന് ട്രൂകാളര്‍ റിപ്പോര്‍ട്ട് പറയുന്നു.
ശരിയായ നെറ്റ്‌വര്‍ക്ക് ലഭിക്കാത്തതിന് മറ്റു മൊബൈല്‍ കമ്പനികളെ കുറ്റം പറയുകയാണ് ജിയോ. പ്രധാനമായും കുറ്റം ചുമത്തിയിരിക്കുന്നത് എയര്‍ടെല്ലിനെതിരെയാണ്. ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് കോളുകള്‍ റൂട്ട് ചെയ്യാനുള്ള ഇന്റര്‍കണക്റ്റ് പോയിന്റുകള്‍ വേണ്ടത്ര ഇല്ലാത്തതാണത്രേ കോളുകള്‍ കണക്റ്റാവാത്തതിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം പോയിന്റുകള്‍ ഇല്ലാത്തതല്ല, റിലയന്‍സ് ജിയോ അത് വേണ്ടവിധം ഉപയോഗിക്കാത്തതാണ് കാരണമെന്നാണ് എയര്‍ടെല്‍ പറയുന്നത്.
ജിയോ പുതിയ പ്ലാനുമായി വരുമ്പോള്‍ത്തന്നെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികളും ഒപ്പം നില്‍ക്കാന്‍ അണ്‍ലിമിറ്റഡ് കോള്‍, ഡേറ്റ ഓഫറുകളുമായി എത്തുന്നുണ്ട്. 3G, 2G നെറ്റ്‌വര്‍ക്കുകളിലെ പാകപ്പിഴകള്‍ പരിശോധിച്ച് അവ പരിഹരിച്ച് മറ്റു കമ്പനികള്‍ മത്സരരംഗത്ത് സജീവമാവുകയാണ്.
എന്നാല്‍ വിപണിയിലെ മറ്റേതു സര്‍വീസ് പ്രൊവൈഡര്‍മാരെക്കാളും 20 ശതമാനം കൂടുതല്‍ ഡേറ്റ എപ്പോഴും തങ്ങള്‍ നല്‍കുമെന്നാണു മുകേഷ് അംബാനിയുടെ വാഗ്ദാനം. കൊടുക്കുന്ന പണത്തിനു എപ്പോഴും ഏറ്റവും കൂടുതല്‍ മൂല്യം നല്‍കുന്ന കമ്പനിയായി ജിയോ നിലനില്‍ക്കും.
ഇപ്പോള്‍ ജിയോയ്ക്ക് 10 കോടി വരിക്കാരാണുള്ളത്. എയര്‍ടെലിനാകട്ടെ 26.5 കോടി. വോഡഫോണ്‍, ഐഡിയ എന്നിവര്‍ക്ക് യഥാക്രമം 20.4 കോടി, 19 കോടി എന്നിങ്ങനെയാണ് വരിക്കാരുടെ എണ്ണം. നിലവിലുള്ള സാഹചര്യം വച്ച് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്കില്‍ നിന്നും പെട്ടെന്നൊരു മാറ്റത്തിനുള്ള നീക്കം ഉപഭോക്താക്കള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.