ടെലികോം രംഗത്ത് എയർടെല്ലും ഐഡിയയും വോഡഫോണും ഇതുവരെ നിലനിർത്തിയിരുന്ന ആധിപത്യം പാടേ തൂത്തെറിഞ്ഞാണ് റിലയൻസ് ജിയോയുടെ വരവറിയിച്ചത്. സൗജന്യ കാലം കഴിയുന്നതോടെ ജിയോയോട് ഉപയോക്താക്കൾ കാണിക്കുന്ന പ്രിയം കുറയുമെന്നായിരുന്നു മറ്റു കമ്പനികളുടെ എന്നാൽ ഇന്നലെ ജിയോ പ്രഖ്യാപിച്ച പുതിയ താരിഫുകൾ ഈ പ്രതീക്ഷകളെ തൂത്തെറിയുന്നതാണ്. ജിയോ പ്രൈം എന്ന വിഭാഗത്തിലേക്കു വരുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം 303 രൂപയ്ക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് (പ്രതിദിനം ഒരു ജിബി അതിവേഗ ഇന്റർനെറ്റ് - പിന്നീട് വേഗത കുറയും) ആസ്വദിക്കാമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനം രാജ്യത്ത് ടെലികോം കമ്പനിക ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന ഡാറ്റ പാക്കെജുകളെ വിപണിയിൽനിന്നു തൂത്തെറിയുന്നതാണ്.
എയർടെല്ലിന്റെയും ഐഡിയയുടേയും വോഡഫോണിന്റെയും മാർക്കറ്റ് ലക്ഷ്യംവച്ചുള്ളതാണു ജിയോയുടെ താരിഫ് പ്ലാനുകളെന്നതിൽ തർക്കമില്ല. ഡ്യുവൽ സിം ഫോണുകൾ വ്യാപകമായ ഇക്കാലത്ത് രാജ്യത്ത് എയർടെൽ, വോഡഫോൺ, ഐഡിയ സിമ്മുകൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ സെക്കന്റ് സിമ്മായി ജിയോ ഉപയോഗിക്കുന്നുണ്ടെന്ന യാഥാർഥ്യവും ഈ കമ്പനികൾക്കറിയാം. ഇതുതന്നെയാണ് ഇവരുടെ പ്രധാന വെല്ലുവിളി. അതുകൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കാൻ വരും ദിനങ്ങളിൽ ഈ കമ്പനികൾക്കു നിരക്കുകൾ കുത്തനേ കുറയ്ക്കേണ്ടിവരും. ഒപ്പം ബിസിനസിൽ ജിയോയുടെ ഒഴുക്കിനൊപ്പം പിടിച്ചു നിൽക്കാനുള്ള വഴികളും ആലോചിക്കേണ്ടിയും വരും.
നിലവിൽ എയർടെല്ലിന്റെ 28 ദിവസ കാലാവധിയുള്ള 1ജിബി 4ജി പാക്കിന് 345 രൂപ നൽകണം. പ്രതിദിനം 1ജിബി അതിവേഗ ഇന്റർനെറ്റ് വച്ചു കണക്കാക്കിയാലും 303 രൂപയുണ്ടെങ്കിൽ ജിയോയിൽ 30 ജിബി ഹൈ സ്പീഡ് 4ജി കിട്ടും. ഇത്രയും ജിബി ഡാറ്റ എയർടെല്ലിൽ കിട്ടുന്നതിന് ഇപ്പോഴത്തെ പ്ലാൻ പ്രകാരം 1495 രൂപ നൽകണം.
വോഡഫോണിൽ 350 രൂപയുടെ പായ്ക്ക് എടുത്താൽ 1ജിബി 4ജിയും അൺലിമിറ്റഡ് കോളിങും കിട്ടും. 30 ദിവസ കാലാവധിയിൽ 35 ജിബി ഉപയോഗത്തിന് 1500 രൂപ നൽകണം. ഐഡിയയുടെ 348 രൂപയുടെ പാക്കിൽ അൺലിമിറ്റഡ് കോളിങ്ങും 1ജിബി 4ജി/3ജി ഡാറ്റ ഉപയോഗവും നൽകുന്നുണ്ട്.
ഈ കമ്പനികളുടെയെല്ലാം അപ്പർ എൻഡ് കസ്റ്റമേഴ്സ് എന്നു വിളിക്കുന്ന വിഭാഗമാണ് വലിയ തോതിൽ ഡാറ്റ സേവനങ്ങൾ അധികമായി ഉപയോഗിക്കുന്നവർ. ഇവർ ശരാശരി 700 മുതൽ 1000 രൂപ വരെ ഈ സേവനങ്ങൾക്കു മുടക്കുന്നുവെന്നാണ് ഈ കമ്പനികളുടെ കണക്ക്. ഇതാണ് ഈ കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യ പങ്കും. ഇതിന്റെ നാലിലൊന്നിലും താഴ്ന്ന താഴ്ന്ന നിരക്കിൽ അതിവേഗ ഡാറ്റാ സേവനങ്ങളും സൗജന്യ കോളുകളും ജിയോ വാഗ്ദാനം ചെയ്യുന്നതോടെ ഇക്കൂട്ടർ അതിലേക്കു പോകാനുള്ള സാധ്യത ഏറെയെന്നു വ്യക്തം. ഇവരെ പിടിച്ചു നിർത്താൻ ജിയോയോടു ചേർന്നു നിൽക്കുന്ന പാക്കെജുകൾ പ്രഖ്യാപിക്കാമെന്നുവച്ചാൽ 40 മുതൽ 50 ശതമാനം വരെ വരുമാനം ഇടിയും.
ജിയോയുടെ ബിസിനസ് പ്ലാനിനൊപ്പം പിടിച്ചു നിൽക്കുന്നതിനും മാർക്കറ്റിലെ ആധിപത്യം നിലനിർത്തുന്നതിനും വിപണിയിൽ പുതിയ നയങ്ങളും രീതികളും കമ്പനികൾ നടപ്പാക്കാൻ ഈ കമ്പനികൾ നിർബന്ധിതരാവുകയാണ്. ഐഡിയയും വോഡഫോണും ലയിച്ച് ഇന്ത്യയിൽ ടെലികോം സേവനങ്ങൾ നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതും അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ്, സിസ്റ്റമയുടെ എംടിഎസ് എയർസെൽ എന്നീ കമ്പനികൾ ലയിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നതും ഇതിന്റെ ഭാഗമായി വേണം കരുതാൻ.
ലയനശേഷം ഈ കമ്പനികൾ വലിപ്പത്തിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. ഉപയോക്താക്കളുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യ, സാമ്പത്തിക ശേഷിയും ശക്തിയാർജിക്കും. ജിയോ ഉയർത്തുന്ന താരിഫ് യുദ്ധത്തിലേക്ക് ഈ കമ്പനികളും വരുന്നതോടെ ഇതുവരെ അനുഭവിച്ചുവന്നിരുന്ന ടെലികോം സേവനങ്ങളുടെ രീതിതന്നെ മാറ്റപ്പെടുമെന്നുറപ്പ്.