ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ സൗജന്യ ഓഫറുകൾക്കു വൻ ഡിമാൻഡാണ്. പുറത്തിറങ്ങി നാലു മാസത്തിനിടെ ജിയോ രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായിരിക്കുന്നു. സൗജന്യ ഓഫറുകളുടെ കാലാവധിക്കു ശേഷവും ഇത്രയും ഉപയോക്താക്കളെ പിടിച്ചു നിർത്തുകയെന്നതുതന്നെയാണു ജിയോയ്ക്കു മുന്നിൽ ഇനിയുള്ള പ്രധാന വെല്ലുവിളി. ഇതിനുള്ള പദ്ധതികൾ കമ്പനി അണിയറയിൽ ഒരുക്കുന്നതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതനുസരിച്ച് ഓഫർ കാലം കഴിഞ്ഞാലും, രാജ്യത്ത് ഏറ്റവും ചെലവു കുറവിൽ മികച്ച സേവനങ്ങൾ ജിയോയിൽനിന്നു പ്രതീക്ഷിക്കാം.
100 രൂപയ്ക്ക് ഉയർന്ന ഡാറ്റ ഉപയോഗവും സൗജന്യ കോളുമൊക്കെ സാധ്യമാക്കുന്ന താരിഫ് പ്ലാനാണു പ്രധാനമായും ജിയോ തയാറാക്കുന്നത്. ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കുന്ന മാർച്ച് 31 മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തേക്ക് പ്രതിമാസം 10 രൂപ നിരക്കിൽ ഇപ്പോഴുള്ള സൗജന്യ ഡാറ്റയും വോയ്സ് കോളുകളും നൽകുന്നതിനും കമ്പനിക്കു പദ്ധതിയുണ്ട്. ഇക്കാര്യങ്ങളിൽ ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങൾ പെട്ടെന്നൊരു ദിവസം വലിയ വിലയ്ക്കു വാങ്ങേണ്ടിവന്നാൽ ഉപയോക്താക്കൾ വിട്ടുപോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ റീചാർജ് പ്ലാനുകൾ തയാറാക്കുന്നത്. ഇതു മുൻനിർത്തിയാണ് 100 രൂപയുടെ പ്ലാനിൽ കൂടുതൽ ഡാറ്റയും സൗജന്യ കോളുകളും ഉൾപ്പെടുത്താൻ കമ്പനി ആലോചിക്കുന്നത്.
ജിയോയുടെ സൗജന്യ ഓഫറുകളെക്കുറിച്ചു മറ്റു ടെലികോം കമ്പനികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്(ട്രായ്) വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിന്മേൽ അറ്റോണി ജനറലിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. അതിനാൽ, തുടർന്നുള്ള ബിസിനസ് പ്ലാൻ ടെലികോം നിയമങ്ങൾകൂടി പരിഗണിച്ചുള്ളതാകുമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.