ഇന്ത്യന്‍ ഒാഹരിവിപണി റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 29444, നിഫ്റ്റി 9087. നിഫ്റ്റി ഒന്‍പതിനായിരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത് ഇതാദ്യമാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്നു 45 പൈസയുടെ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരെ 66.15 ലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വലിയ മുന്നേറ്റമാണ് ഓഹരി, നാണ്യ വിപണികളിൽ വലിയ കുതിപ്പുണ്ടാക്കിയത്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി സർവകാല റെക്കോർഡിലെത്തി.
66 രൂപ 60 പൈസയിലായിരുന്നു വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ മൂന്നു ദിവസത്തെ അവധിക്കു ശേഷം വിപണി തുറന്നപ്പോൾ രൂപയ്ക്ക് ആവശ്യക്കാരേറി. രാജ്യസഭയിലും വ്യക്തമായ മേൽക്കൈ ബിജെപിക്കു കിട്ടുമെന്ന ഉറപ്പ് ഇന്ത്യൻ കോർപറേറ്റ് ലോകത്തു വലിയ ഉണർവാണുണ്ടാക്കുന്നത്. വിദേശ, ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. വ്യാപാരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ രൂപ 43 പൈസയുടെ നേട്ടമുണ്ടാക്കി. 39 മാസത്തെ ഏറ്റവും മോശമായ വിലപ്പെരുപ്പ കണക്കുകൾ പുറത്തുവന്നെങ്കിലും ഓഹരി–നാണ്യ വിപണികളിൽ കാര്യമായ നഷ്ടമുണ്ടായില്ല.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിർണായകമായ പണനയ അവലോകന യോഗം ഇന്നു ചേരും. സാമ്പത്തിക കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനാണു സാധ്യത. ആഭ്യന്തര നിക്ഷേപകർ ശക്തമായി നിൽക്കുന്നതിനാൽ അമേരിക്കയുടെ തീരുമാനം എന്തുതന്നെയായാലും രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായേക്കില്ല.