സർക്കാർ രേഖകളിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) വ്യക്തി തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത് 17 കോടി രൂപ. ഇതിൽ 14 കോടി രൂപയും നിക്ഷേപിച്ചത് നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ച നവംബർ എട്ടിനുശേഷം. സംഭവം പുറത്തായതോടെ ഇതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ ഇയാൾക്ക് കഴിയാതെ പോയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നോട്ട് അസാധുവാക്കൽ നടപടിക്ക് ശേഷം ബാങ്കുകളിൽ എത്തിയിട്ടുള്ള ‘അസാധാരണ നിക്ഷേപങ്ങൾ’ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം പരിശോധനയിലാണ് ബിപിഎൽ വിഭാഗക്കാരന്റെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. വഴിയരികിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്നയാളാണ് പിടിയിലായതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്നു കോടി രൂപയുടെ നിക്ഷേപവുമായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നഗരത്തിലെ ഒരു ദേശസാല്‍കൃത ബാങ്കിൽ ഇയാളുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. നെറ്റ് ബാങ്കിങ് സംവിധാനം ശരിയാക്കിയശേഷം നവംബറിൽത്തന്നെ ഈ പണം പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ഈ അക്കൗണ്ടിൽ 14 കോടി രൂപകൂടി നിക്ഷേപിക്കപ്പെട്ടു. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളായാണ് ഈ പണമത്രയും അക്കൗണ്ടിലെത്തിയത്. ഈ തുക പിന്നീട് പലഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി.