രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹനമെന്ന പെരുമ ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡർ’ വീണ്ടെടുത്തു. 2016 — 17ന്റെ ആദ്യ പകുതിയിലെ വിൽപ്പന കണക്കെടുപ്പിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിന്റെ ‘ആക്ടീവ’യായിരുന്നു മുന്നിൽ. തുടർന്നുള്ള നാലു മാസത്തിനിടെ തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് 2016 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി വരെയുള്ള കാലത്തെ കണക്കെടുപ്പിൽ ‘ഹീറോ സ്പ്ലെൻഡർ’ ഒന്നാം സ്ഥാനത്തു തിരിച്ചെത്തിയത്. അതേസമയം 2016 ഏപ്രിൽ — 2017 ജനുവരി കാലത്തെ പ്രകടനമികവിലൂടെ ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനി രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂട്ടർ നിർമാതാക്കളായി മാറി.
രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 5,91,017 യൂണിറ്റിന്റെ വിൽപ്പയോടെയാണു ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡർ’ ഹോണ്ടയുടെ ‘ആക്ടീവ’യെ മറികടന്നത്. കഴിഞ്ഞ ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിൽ 5,69,972 യൂണിറ്റായിരുന്നു ‘ആക്ടീവ’ നേടിയ വിൽപ്പന. നവംബറിൽ മൂല്യമേറിയ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം ഇരുചക്രവാഹന വിൽപ്പനയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിലെ ‘സ്പ്ലെൻഡർ’ വിൽപ്പനയിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 9.4 ശതമാനവും ‘ആക്ടീവ’ വിൽപ്പനയിൽ 4.3 ശതമാനവും ഇടിവാണു രേഖപ്പെടുത്തിയത്.
എന്നാൽ ചെറുകിട പട്ടണങ്ങളിലെ ധനലഭ്യത മെച്ചപ്പെട്ടതോടെ ജനുവരിയിൽ ‘സ്പ്ലെൻഡർ’ ശക്തമായ തിരിച്ചുവരവ് നടത്തി; കഴിഞ്ഞ ജനുവരിയിൽ 2016 ജനുവരിയെ അപേക്ഷിച്ച് 4.6% വിൽപ്പന വളർച്ച നേടാൻ ‘സ്പ്ലെൻഡറി’നായി. അതേസമയം എതിരാളിയായ ‘ആക്ടീവ’യ്ക്കാവട്ടെ ജനുവരിയിലും തിരിച്ചടി തുടർന്നു. 2017 ജനുവരിയിൽ ഹീറോ 2,08,512 ‘സ്പ്ലെൻഡർ’ വിറ്റപ്പോൾ ഹോണ്ട ‘ആക്ടീവ’യുടെ വിൽപ്പന 1,96,996 യൂണിറ്റിലൊതുങ്ങി. എങ്കിലും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്തെ മൊത്തം വിൽപ്പനയിൽ ‘ആക്ടീവ’ തന്നെയാണു മുന്നിൽ: 23,03,398 യൂണിറ്റ്. 21,16,911 ‘സ്പെൻഡർ’ ബൈക്കുകളാണ് ഇതേ കാലയളവിൽ വിറ്റഴിഞ്ഞത്.