നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് ഇതുവരെ സംശയം തീർന്നിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയത് എന്തിനായിരുന്നെന്ന ചോദ്യമാണ് ഒട്ടുമിക്ക ആളുകളും ഇന്നും ചോദിക്കുന്നത്. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയ്ക്കിടെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. സുദീപ്തോ മണ്ഡലിനോട് ഒരു കൊച്ചിക്കാരൻ ഇതേക്കുറിച്ച് രസകരമായ ഒരു ചോദ്യം ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടിയും രസകരമായിരുന്നു.
നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഒരു ഡോക്ടർ തന്നോടു പറഞ്ഞ കാര്യം പരാമർശിച്ചായിരുന്നു ചോദ്യം. ഡോക്ടർ രോഗിക്ക് ഒരു മരുന്നു നൽകുന്നു. രോഗം പൂർണമായി ശമിക്കണമെന്നു മനസിൽ കരുതിയാണു മരുന്നു നൽകുന്നത്. പക്ഷേ അത് രോഗിയുടെ ശരീരത്തിൽ എന്തെല്ലാം റിയാക്ഷനുകൾ ഉണ്ടാക്കുമെന്ന കാര്യം കഴിച്ച ശേഷമേ അറിയാനാകൂ.. ഇതാണു നോട്ട് നിരോധനത്തിലും സംഭവിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനം ജനങ്ങളെ പലതരത്തിലല്ലേ ബാധിക്കൂ എന്നായിരുന്നു ചോദ്യത്തിലെ ഉള്ളടക്കം.
അതിനു ഡോ. മണ്ഡൽ നൽകിയ മറുപടി ഇങ്ങനെ: മരുന്നു നൽകുന്ന ഡോക്ടർക്ക് റിയാക്ഷൻ ഉണ്ടാകില്ല, അതു രോഗിക്കേ ഉണ്ടാകൂ..അതാണ് ഇവിടുത്തെ പ്രശ്നം... ഇതുകേട്ട് സദസിൽ കൂട്ടച്ചിരി പടർന്നു.