സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതോ കറൻസി അസാധുവാക്കലുണ്ടാക്കിയ ഞെരുക്കം പരിഹരിക്കുന്നതോ ആയ പ്രഖ്യാപനങ്ങളൊന്നും വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കാണാനില്ലെന്നു പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. സുദീപ്തോ മണ്ഡൽ. കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ 18ാമത് മലയാള മനോരമ ബജറ്റ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കു ബജറ്റ് വേണ്ടത്ര പരിഗണന നൽകാത്തത് സാമ്പത്തിക വളർച്ച ലക്ഷ്യം നേടുന്നതിനെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തിക വിപണിയിൽ വലിയ ആഘാതം സൃഷ്ടിച്ച സംഭവങ്ങളായിരുന്നു ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു പോയതും ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതുമെന്നു ഡോ. മണ്ഡൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് മുന്നോട്ടുവച്ച പല നയങ്ങളും ഓരോന്നായി നടപ്പാക്കാൻ തുടങ്ങിയത് ഇന്ത്യടക്കമുള്ള വികസ്വര രാജ്യങ്ങളെ വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഇന്ത്യയടക്കമുള്ള വിപണികൾക്കു വലിയ സമ്മർദമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമേയാണു രാജ്യത്തിനകത്തുള്ള സാമ്പത്തിക പ്രതിസന്ധികൾ. മൺസൂൺ ഉണ്ടാക്കിയ തിരിച്ചടിയും സ്വകാര്യ സംരംഭകരിൽനിന്നു വേണ്ടത്ര നിക്ഷേപമുണ്ടാകാത്തതും ഏറ്റവും ഒടുവിൽ നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു മേൽ ഉണ്ടാക്കിയ ആഘാതം വലുതാണ്. ഈ ഒരു അവസ്ഥയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റ് എന്ന നിലയ്ക്ക് ഇത്തവണത്തെ ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യൻ സെൻട്രൽ സ്റ്റാറ്റസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക വളർച്ചാ അനുമാന പ്രകാരം രാജ്യത്തിന്റെ മൊത്തം ജിഡിപി 7.1 ആണ്. 7.6ൽനിന്ന് 7.1 ആയി വളർച്ച കുറയുമെന്ന് ഊഹിച്ചത് നോട്ട് പിൻവലിക്കലുണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിക്കാതെയായിരുന്നു. ലോകത്ത് ഏറ്റവും മികച്ചതെന്നു കരുതുന്ന ഓട്ടൊമാറ്റിക് ലീഡിങ് ഇൻഡിക്കേറ്റേഴ്സ് മോഡൽ അനുസരിച്ച് രാജ്യത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 6.8 ശതമാനമെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നോട്ട് അസാധുവാക്കലിനു ശേഷം ഇത് 6.1 എന്ന നിലയിലേക്ക് എത്തി. ഈ വർഷത്തെ സാമ്പത്തിക സർവെ പറയുന്നത് ജിഡിപി 6.5 ആയിരിക്കുമെന്നതാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ഇത് ഉത്തേജിപ്പിക്കുന്നതിനുള്ള വിഹിതം ഓരോ മേഖലയ്ക്കും ബജറ്റ് നൽകുന്നില്ല.
ഗ്രാമീണ കാർഷിക മേഖല, ചെറുകിട - ഇടത്തരം വ്യവസായ മേഖല, റിയൽ എസ്റ്റേറ്റ്, വൈറ്റ് കോളർ ജോലി(മധ്യവർഗക്കാരിൽ) എന്നീ വിഭാഗങ്ങളെയാണ് നോട്ട് അസാധുവാക്കൽ ഏറ്റവും കാര്യമായി ബാധിക്കുന്നത്. നിർഭാഗ്യവശാൽ ഇത്തരം മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്ക നീക്കിവയ്ക്കലുകൾ ബജറ്റിൽ ഇല്ല.
ബജറ്റിലെ ആകെ പദ്ധതി വിഹിതം വർധിച്ചതോടെ ധനക്കമ്മിയും കൂടിയിട്ടുണ്ട്. വരും വർഷത്തെ പ്രതീക്ഷിത ധനക്കമ്മിയിൽ 3.2 ശതമാനമാണു വർധന പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മൂന്നു ശതമാനമായിരുന്നു കമ്മി വർധന. പദ്ധതി വിഹിതം നിർണയിച്ചിരിക്കുന്നതിൽ വലിയ ഏറ്റക്കുറച്ചിലുകളാണു ബജറ്റിന്റെ പ്രധാന ന്യൂനത. കാർഷിക - ജലസേചന മേഖലകളിൽ ആവശ്യത്തിനു വിഹിതമില്ലെന്നത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്. കാർഷിക മേഖലയിൽ ഏറെയും സ്വകാര്യ നിക്ഷേപമാണുണ്ടാകുന്നതെങ്കിലും ഇറിഗേഷൻ മേഖല അങ്ങനെയല്ല. സാമൂഹ്യ സുരക്ഷാ മേഖലയിൽ പ്രത്യേകിച്ച വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, തൊഴിൽ തുടങ്ങിയവയ്ക്കു കാര്യമായ നീക്കിവയ്ക്കൽ കാണുന്നില്ല.
വിദ്യാഭ്യാസം, ജലസേചനം, തൊലിൽ പട്ടികജാതി വികസനം തുടങ്ങിയവ അടങ്ങുന്ന സാമൂഹ്യ സുരക്ഷാ മേഖലയ്ക്ക് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം മാത്രമേ നീക്കിവച്ചിട്ടുള്ളൂ. എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതിക്കുള്ള തുകയും കണക്കിലെടുത്താൻ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ചതിന്റേ പാതിയേ ഉള്ളൂവെന്നു കാണാം. പക്ഷേ പ്രതിരോധ മേഖല കേന്ദ്ര സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമാണെന്നിരിക്കെ പ്രതിരോധ മേഖലയ്ക്ക ്കൂടുതൽ തുക ബജറ്റിൽ നീക്കിവയ്ക്കേണ്ടതുണ്ട്. സാമൂഹ്യ സുരക്ഷാ മേഖലയിൽ കേന്ദ്ര വിഹിതത്തിനു പുറമേ സംസ്ഥാന വിഹിതവും വിനിയോഗിക്കാൻ കഴിയും. എന്നാൽ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ സാമൂഹിക സുരക്ഷയ്ക്കുള്ള തുക വിനിയോഗിക്കുന്നതിൽ വലിയ ഏറ്റക്കുറച്ചിലും കാണാം. സാമൂഹ്യ സുരക്ഷയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന മേഖല വലിയ വളർച്ച പ്രാപിച്ചിട്ടില്ല. എന്നാൽ ഗുജറാത്തിന്റെ കാര്യമെടുത്താൽ ഇതു നേരേ തിരിച്ചാണ്.
നോട്ട് നിരോധനത്തെത്തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കുന്ന ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ കാണാം. ചെലവു കുറഞ്ഞ വീടുകൾക്കുള്ള മാനദണ്ഡം 30 മുതൽ 60 വരെ ചതുരശ്ര മീറ്റർ കാർപ്പറ്റ് ഏരിയയാക്കി നിജപ്പെടുത്തിയതും ലോങ് ടേം ക്യാപിറ്റൽ ഗെയിൻ പദ്ധതിയിൽ ദീർഘകാലമെന്ന നിലയ്ക്കു കണക്കാക്കുന്ന കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടാക്കി ചുരുക്കിയതും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു പ്രയോജനമുണ്ടാക്കുന്നതാണ്.
രണ്ടര മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ശമ്പളക്കാരുടെ ആദായ നികുതി പകുതിയായി കുറച്ചത് സർക്കാറിന് 15500 കോടി രൂപയാണു ബാധ്യത വരുത്തുന്നത്. ഇതു മറികടക്കുന്നതിന് 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വരുമാനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു സ്വാഗതാർഹമാണ്. പക്ഷേ നോട്ട് പ്രതിസന്ധിയെത്തുടർന്ന് ചെറുകിട - ഇടത്തരം വ്യവസായങ്ങളിലുണ്ടായ പ്രതിസന്ധിയും ജോലി നഷ്ടവും പരിഹരിക്കുന്നതിന് എന്തു നിർദേശം ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്ന ചോദ്യം ഇവിടെ ശേഷിക്കുന്നു.
സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കാനും അതുവഴി കള്ളപ്പണം തടയുന്നതിനും ബജറ്റ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.