സാമ്പത്തിക രംഗത്തെ മിന്നലാക്രമണമായി നവംബർ എട്ടിനു രാത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നപരിഹാരത്തിന് ആവശ്യപ്പെട്ട സമയപരിധിയായ ഡിസംബർ 30 ഇന്ന്. 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച ശേഷം 50 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ ചിത്രം ഇതാണ്:
∙ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു.
∙ അസാധുനോട്ടുകൾ ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ റിസർവ് ബാങ്ക് ശാഖകളിൽ നിക്ഷേപിക്കാം.
∙ നിക്ഷേപത്തിനൊപ്പം നൽകുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ പിഴയടയ്ക്കേണ്ടി വരും.
∙അസാധു നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വയ്ക്കുന്നവർ പിഴയടയ്ക്കണം. എന്നാൽ, ഇവർ തടവുശിക്ഷ അനുഭവിക്കണമെന്ന പ്രചാരണം അടിസ്ഥാനരഹിതം.
∙ സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം 5.57 ലക്ഷം കോടി രൂപയായി ഉയർന്നെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി
∙ ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 65% ഡിസംബറോടെ കൈവരിക്കാനായി.
∙ 50 ദിവസത്തിനിടെ വൻ നിക്ഷേപം നടത്തിയത് 60 ലക്ഷം പേർ
∙ ഇവർ നടത്തിയ ആകെ നിക്ഷേപം ഏഴു ലക്ഷം കോടിക്കു മുകളിൽ
∙ ബാങ്കിൽ നിക്ഷേപിച്ചെന്നു കരുതി കള്ളപ്പണം വെളുക്കില്ലെന്ന് അധികൃതർ
∙ രണ്ടുലക്ഷത്തിനു മുകളിലുള്ള എല്ലാ നിക്ഷേപങ്ങളുടെയും വിവരം ശേഖരിക്കുന്നു
∙ സൂക്ഷ്മ– ചെറുകിട–ഇടത്തരം സംരംഭകർക്ക് (എംഎസ്എംഇ) ധനലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ അധിക പ്രവർത്തന മൂലധന പരിധി നിർണയിക്കണമെന്ന് റിസർവ് ബാങ്ക്; ഈ നടപടിക്കു മാർച്ച് 31 വരെ പ്രാബല്യം.
പ്രധാനമന്ത്രിയുടെ പ്രതികരണം നാളെ
ന്യൂഡൽഹി ∙ കറൻസി അസാധുവാക്കൽ നടപടി 50 ദിവസം പൂർത്തിയായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും. ഡിസംബർ 30ന് അകം ജനങ്ങളുടെ ദുരിതങ്ങൾ അവസാനിച്ചില്ലെങ്കിൽ എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നു മോദി പ്രസ്താവിച്ചിരുന്നു. കള്ളപ്പണക്കാർക്കെതിരെ കൂടുതൽ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമെന്നാണൂ സൂചന. ബെനാമി സ്വത്തു കണ്ടുകെട്ടാനുള്ള പദ്ധതി പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.