നോട്ട് റദ്ദാക്കലിന്റെയും കറൻസി നിയന്ത്രണത്തിന്റെയും പശ്‌ചാത്തലത്തിൽ ഏറെ പരാമർശിക്കപ്പെടുന്ന സംവിധാനങ്ങളിലൊന്നായിരിക്കുന്നു ‘കറൻസി ചെസ്‌റ്റ്’. കറൻസി ചെസ്‌റ്റ് എന്ന സംവിധാനത്തെ അടുത്തറിയുക: വിവിധ ബാങ്ക് ശാഖകൾക്ക് ആവശ്യമായ കറൻസി നോട്ടുകൾ ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണു കറൻസി ചെസ്‌റ്റ്.
തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകൾ ആർബിഐയെ പ്രതിനിധീകരിച്ചു കറൻസി ചെസ്‌റ്റായി പ്രവർത്തിക്കുകയാണു ചെയ്യുന്നത്. ആർബിഐയിൽനിന്നു ലഭിക്കുന്ന നോട്ടുകൾ ഓരോ ചെസ്‌റ്റും അതതു മേഖലയിലെ ബാങ്കുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നു.
ചെസ്‌റ്റിൽ അടയ്‌ക്കുന്ന തുക റിസർവ് ബാങ്കിൽ അടച്ചതായി കണക്കാക്കുമെന്നതിനാൽ ധന – കരുതൽ ധന അനുപാതം (സിആർആർ) പാലിക്കുന്നതിനുവേണ്ടി ബാങ്കുകൾ മിച്ചമുള്ള പണം ചെസ്‌റ്റുകളിൽ ഏൽപിക്കാറുമുണ്ട്.
മിക്ക ചെസ്‌റ്റുകളിലും മാനേജറും ഒരു ഓഫിസറും മാത്രമേ ഉണ്ടാവൂ. സ്‌ട്രോങ് റൂം ഇരുവരുടെയും സംയുക്‌ത ചുമതലയിലായിരിക്കും.രാജ്യത്താകെ 4075 കറൻസി ചെസ്‌റ്റുകളാണുള്ളത്. 3746 നാണയ ഡിപ്പോകളുമുണ്ട്. ചെസ്‌റ്റുകൾ പോലെ നാണയ ഡിപ്പോകളും ബാങ്ക് ശാഖകൾ തന്നെ.
4075 ചെസ്‌റ്റുകളിൽ 2722 എണ്ണം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളുടെയോ ചുമതലയിലാണ്. 1173 ചെസ്‌റ്റുകൾ മറ്റു പൊതു മേഖലാ ബാങ്കുകളുടെ ചുമതലയിൽ. അതായത്, 96 ശതമാനത്തോളം ചെസ്‌റ്റുകളും പൊതു മേഖലയിൽത്തന്നെ.
160 ചെസ്‌റ്റുകൾ മാത്രമാണു സ്വകാര്യ ബാങ്കുകളുടെ ചുമതലയിലുള്ളത്. ബാക്കി ചെസ്‌റ്റുകൾ സഹകരണ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവയുടെ ചുമതലയിലാണ്. കേരളത്തിൽ ഇരുന്നൂറിലേറെ ബാങ്ക് ശാഖകൾ കറൻസി ചെസ്‌റ്റായോ നാണയ ഡിപ്പോ എന്ന നിലയിലോ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക