ന്യൂഡൽഹി∙ അസാധുവായ 500, 1000 രൂപ നോട്ടുകൾ ഇനി മാറ്റിയെടുക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അവ കൈവശം വയ്‌ക്കുന്നത് കുറ്റകരമാക്കുന്ന നിയമം നിലവിൽ വന്നതായും അറ്റോർണി ജനറൽ മുകുൾ റോഹത്ഗി വ്യക്തമാക്കി. അസാധുവായ 500, 1000 രൂപ നോട്ടുകൾ മാർച്ച് 31 വരെ മാറ്റിയെടുക്കാമെന്ന വാഗ്ദാനം പാലിക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
അതേസമയം, വിശദമായ വാദം കേട്ടശേഷം ഹർജിയിൽ 21ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു നവംബർ എട്ടിനു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ ഡിസംബർ 31നു ശേഷം മാർച്ച് 31 വരെ റിസർവ് ബാങ്കിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ പഴയ നോട്ട് മാറ്റിയെടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാൽ, ഈ ആനുകൂല്യം പിന്നീടു പ്രവാസികൾക്കു മാത്രമായി ചുരുക്കി. ഇതു ചോദ്യം ചെയ്ത് ശരദ് മിശ്രയാണ് കോടതിയെ സമീപിച്ചത്.