നോട്ടുപ്രതിസന്ധിയില്‍ കുരുങ്ങി മലയോരത്തെ നാളികേരകര്‍ഷകരും വലയുന്നു. നാളികേരസഹകരണസംഘങ്ങളും ഒായില്‍മില്ലുകളും തേങ്ങ സംഭരിക്കാന്‍ കഴിയാതെ കര്‍ഷകരെ മടക്കിഅയച്ചതോടെ കൃഷിയിടത്തിലെ തേങ്ങ പറിക്കാന്‍ പോലും കര്‍ഷകര്‍ ഇപ്പോള്‍ മെനക്കെടുന്നില്ല. വിലത്തകര്‍ച്ച കൊണ്ട് തകര്‍ന്ന നാളികേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായാണ് നോട്ടുപ്രതിസന്ധിയുമെത്തിയത്.
കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ താജുദീനെപോലെ തേങ്ങിനെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കര്‍ഷകരുണ്ട്. കൃഷിയിടത്തില്‍ നിന്ന് പറിച്ചെടുക്കുന്ന തേങ്ങ വില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ കൃഷിക്കാര്‍ കൊപ്രയാക്കിയും വെളിച്ചെണ്ണയാക്കിയും പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമവും പാളി.ഈ വര്‍ഷം തേങ്ങക്ക് വിലയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇടിത്തീപോലെ നോട്ടുപിന്‍വലിക്കലുമെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഒരു കിലോ തേങ്ങയുടെ വില. 27 ന് മുകളില്‍ ഇപ്പോള്‍ ഇരുപതില്‍ താഴെ. വെളിച്ചെണ്ണ ഒരു ലീറ്ററിന് കഴിഞ്ഞ വര്‍ഷം 160 നുമുകളില്‍ ഇപ്പോള്‍ 120 നുതാഴെ. കൊപ്ര കഴിഞ്ഞ വര്‍ഷത്തെ വില 85 നുമുകളില്‍ ഇപ്പോള്‍ 62 ല്‍ താഴെ. കര്‍ഷകര്‍ക്ക് നല്‍കാന്‍ പണമില്ലാതായതോടെയാണ് തേങ്ങവാങ്ങുന്നത് നിര്‍ത്തിയത്.
തേങ്ങയുടെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ സഹകരണബാങ്കുകളില്‍ നിന്ന് ലോണെടുത്ത് കൃഷി മുന്നോട്ടുനീക്കിയവരും ഇതോടെ വെട്ടിലായി. തേങ്ങ പറിക്കുന്ന കൂലി പോലും നല്‍കാന്‍ കര്‍ഷകന്‍റെ കയ്യില്‍ കാശില്ലാതായതോടെ തേങ്ങ തെങ്ങില്‍ തന്നെയായി.ജീവിക്കാന്‍ മറ്റുവഴികളില്ലാത്തതിനാല്‍ കാര്‍ഷീകമേഖലയില്‍ തന്നെ അഭയം തേടുന്ന ലക്ഷക്കണക്കിന് മലയോരകര്‍ഷകര്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നതും കാത്തിരിപ്പാണ്.