സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനും ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ ബിഎസ്എൻഎല്ലിനു വിട്ടുകൊടുക്കാനും നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. ഇതിനായി തുക വകയിരുത്താനും തീരുമാനിച്ചിട്ടുള്ളതിനാൽ പദ്ധതി പാഴ്‌വാക്കാകില്ലെന്ന് ഉറപ്പായി.
ബിഎസ്എൻഎല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നതാണു സർക്കാരിന്റെ പ്രധാന പങ്കാളിത്തം. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നൽകുമെന്നാണു സൂചന. അധിക ഉപയോഗത്തിനു നിരക്ക് ഇൗടാക്കും. ബിഎസ്എൻഎല്ലും സർക്കാരും ചേർന്ന് ഏറ്റവും ചെലവു കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനും ഇതിനായി തയാറാക്കും.
വിദൂര മേഖലകളിൽ കേബിൾ എത്തിക്കാൻ കഴിയാത്തതാണു മൊബൈൽ ഫോൺ കമ്പനികൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൈദ്യുതി ലൈനുകൾ എത്തിയിട്ടുണ്ട്. ഇൗ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണു ടെലിഫോൺ ലൈനുകൾ വൈദ്യുതി പോസ്റ്റുകളിലൂടെ വലിക്കാൻ സൗകര്യമൊരുക്കുന്നത്. പോസ്റ്റുകൾ വിട്ടുകൊടുക്കുന്നതിനു പകരമായി എല്ലാവർക്കും ഇന്റർനെറ്റ് എന്ന സർക്കാർ പദ്ധതിയിൽ ബിഎസ്എൻഎൽ പങ്കാളിയാകണം. സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള എല്ലാ ഫീസും ഇ-പേയ്മെന്റ് സംവിധാനം വഴിയാക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ടാകും. ഇതിനായി പുതിയ ഓൾ ഇൻ വൺ മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും.
ഭിന്നശേഷിക്കാർക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. മുൻപു ബജറ്റ് പാസാക്കുന്നത് ഓഗസ്റ്റിലേക്കു നീണ്ടിരുന്നെങ്കിൽ ഇത്തവണ മേയ് 22നു മുൻപു തന്നെ പാസാക്കാനാണു തീരുമാനം. പദ്ധതികൾക്കു വളരെ നേരത്തേ തന്നെ പണം അനുവദിക്കാനും ഫണ്ട് വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ഇതുവഴി സാധിക്കും.
ജിഎസ്ടി വരുമ്പോഴുള്ള നികുതി വരുമാനം എത്രയായിരിക്കുമെന്നു കൃത്യമായ കണക്കില്ലാത്തതിനാൽ പ്രതീക്ഷിക്കുന്ന റവന്യു വരുമാനം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നോട്ടു പിൻവലിക്കലിനു പിന്നാലെയും തനതു നികുതി വരുമാനത്തിൽ 16% വർധന ഉണ്ടായി. ഇതു 19 ശതമാനത്തിൽ എത്തിക്കാമെന്നും ധനവകുപ്പു പ്രതീക്ഷിക്കുന്നു.