കഴിഞ്ഞയാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീം ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം കറന്‍സി രഹിത വിനിമയങ്ങള്‍ക്ക് പ്രധാന സഹായകരമാകുമെന്ന് കരുതിയിരുന്നതാണ് യുപിഐ (യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) സംവിധാനം. എന്നാല്‍ പ്രതീക്ഷക്കനുസരിച്ച് യുപിഐയിലേക്ക് പ്രമുഖ വെബ്‌സൈറ്റുകള്‍ ചേരാത്തതില്‍ എന്‍പിസിഐ (നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അതൃപ്തി പരസ്യമാക്കികഴിഞ്ഞു.
ഭീം ആപ്ലിക്കേഷനിലൂടെയുള്ള വിനിമയങ്ങള്‍ക്ക് യുപിഐ സംവിധാനം ഒഴിച്ചുകൂടാനാകാത്തതാണ്. യുപിഐയില്‍ ചേരാന്‍ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, ഐആര്‍സിടിസി തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ കാലതാമസം വരുത്തുന്നതാണ് തിരിച്ചടിയാകുന്നത്. ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീം ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചത്.
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടിലെ പണം മൊബൈല്‍ വഴി എളുപ്പത്തില്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യുണൈറ്റഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഏത് സമയത്തും സാമ്പത്തിക ഇടപാടുകള്‍ സാധ്യമാണ്. യുപിഐ സേവനം ലഭ്യമായ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഏത് ബാങ്കിന്റേയും യുപിഐ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ നിരവധി സാധ്യതകളുള്ള യുപിഐ സംവിധാനത്തിനുകീഴിലേക്ക് പ്രമുഖ വെബ്‌സൈറ്റുകള്‍ മാറാത്തതാണ് എന്‍സിപിഐക്ക് തലവേദനയായിരിക്കുന്നത്.
രാജ്യത്തെ സ്വകാര്യ പെയ്മെന്റ് ആപ്പുകൾ വഴി കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ യുപിഐ വഴി ദിവസവും കേവലം 70,000 ഇടപാടുകൾ മാത്രമാണ് നടക്കുന്നത്. എൻപിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും യുപിഐ ഇടപാടുകളിൽ സംതൃപ്തരല്ല. യുപിഐ വഴി ഇടപാടുകളുമായി സഹകരിക്കാൻ പ്രമുഖ ബാങ്കുകൾ പോലും തയാറായിട്ടില്ല. പൊതുമേഖലാ ബാങ്കുകൾ പോലും ഭീം ആപ്പിനെ പിന്തുണക്കുന്നില്ല.
നിരവധി ബാങ്കുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണ് യുപിഐ. പണവിനിമയത്തിനൊപ്പം മറ്റു ബാങ്കിംഗ് സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാനാകും. മുന്ററിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് യുപിഐ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. ബാങ്ക് ജീവനക്കാരില്‍ പരീക്ഷിച്ച് വിജയിച്ചശേഷമാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത്.
ബാങ്കുകളുമായുള്ള ഇടപാടിന്റെ നിബന്ധനകളെക്കുറിച്ചുള്ള തര്‍ക്കമാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളെ യുപിഐയിലെത്തുന്നതില്‍ വൈകിപ്പിക്കുന്നതെന്നാണ് സൂചന. ചില ട്രാവല്‍ ആന്റ് ടൂറസം വെബ്‌സൈറ്റുകള്‍ യുപിഐ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പ്രമുഖ വെബ് സൈറ്റുകള്‍ ഈ വഴിയിലെത്തിയിട്ടില്ല. അധികം വൈകാതെ പ്രമുഖ സൈറ്റുകള്‍ യുപിഐ ഉപയോഗിച്ചു തുടങ്ങുന്നതോടെ നിലവിലെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷ.
മിക്ക ഇ–പെയ്മെന്റ് സർവീസ് കമ്പനികൾക്കും യുപിഐയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ട്. എന്നാൽ വിവിധ ബാങ്കുകളുമായുള്ള വാണിജ്യ കാര്യങ്ങളിലെ ചർച്ചകൾ മുന്നോട്ടുക്കൊണ്ടു പോകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിലവിൽ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളാണ് കൂടുതലായി യുപിഐ ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്ത് സ്നാപ്ഡീൽ ആണ്. എന്നാൽ ഈ കമ്പനികളുടെ ഭൂരിഭാഗം ഇടപാടുകളും യുപിഐ വഴിയല്ല. പേടിഎം ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്.
കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ പ്രകാരം യുപിഐ ഇടപാടുകൾ 700 കോടി രൂപയിൽ എത്തി. നവംബറിൽ ഇത് കേവലം 90 കോടി രൂപയായിരുന്നു. എന്നാൽ ഒക്ടോബറിലെ ബിഗ് ബില്ല്യൻ ഡേയിൽ ഫ്ലിപ്കാർട്ടിൽ ഒരു ദിവസം നടന്നത് 1400 കോടി രൂപയുടെ ഓൺലൈൻ ഇടപാടാണ്. റെയിൽവെ ടിക്കറ്റിങ് ഏജൻസി ഐആർസിടിസി വഴി ദിവസവും 6 ലക്ഷം ടിക്കറ്റുകളാണ് ദിവസവും ബുക്ക് ചെയ്യുന്നത്. എന്നാൽ ഇതിൽ ചെറിയൊരു ശതമാനം മാത്രമാണ് യുപിഐ വഴി വരുന്നത്.
Advertisement