രണ്ടായിരം രൂപ സ്വീകരിക്കാൻ മടിച്ച് എടിഎമ്മിൽനിന്നു രണ്ടായിരത്തിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുന്നവർ ഓർക്കുക, ഇത്തരം പരീക്ഷണ ഇടപാടുകൾ പോക്കറ്റു ചോർത്തും. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ എടിഎമ്മിൽനിന്നു പണം ലഭിച്ചില്ലെങ്കിൽപോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകൾ കണക്കാക്കുക. മിനി സ്റ്റേറ്റ്മെന്റ്, ബാങ്ക് ബാലൻസ് പരിശോധന എന്നിവയും ഇടപാടുകൾതന്നെ. ഇതുകാരണം ഓരോ ഇടപാടുകാരനും അനുവദിച്ചിട്ടുള്ള ആദ്യ അഞ്ചു സൗജന്യ ഇടപാടുകൾ നമ്മളറിയാതെതന്നെ നഷ്ടമാകും. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്.
മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു സ്ഥലങ്ങളിൽ അഞ്ചും ഇടപാടുകളാണു സൗജന്യമായി അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ എടിഎമ്മുകളിലും ഒരു മാസം അഞ്ച് ഇടപാടുകൾ സൗജന്യമാണ്. നോട്ട് പിൻവലിക്കൽ കാലാവധി അവസാനിച്ച ഡിസംബർ 30 വരെ പരിധിയില്ലാതെ സൗജന്യ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് പ്രത്യേക അനുമതി നൽകിയിരുന്നു. ഇൗ കാലാവധി അവസാനിച്ചതോടെ എസ്ബിടി, എസ്ബിഐ ഒഴികെയുള്ള മിക്ക ബാങ്കുകളും സർവീസ് ചാർജ് ഇൗടാക്കിത്തുടങ്ങി.
എസ്ബിടിയും എസ്ബിഐയും ഉടൻ സർവീസ് ചാർജ് തിരികെ കൊണ്ടുവരും. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാൽ മിക്ക ഇടപാടുകാരും 1900 രൂപയാണു പല തവണകളായി എടിഎമ്മുകളിൽനിന്നു പിൻവലിക്കാൻ ശ്രമിക്കുന്നത്. നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നടത്തുന്ന ഇൗ പരീക്ഷണ ഇടപാടുകൾ സർവീസ് ചാർജ് തിരികെ എത്തിയതോടെ ഇടപാടുകാർക്കു തിരിച്ചടിയാകുകയാണ്.