ബജറ്റിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നേമം സ്റ്റേഷന്റെ വിപുലീകരണം. സാറ്റലൈറ്റ് ടെർമിനൽ പദ്ധതിക്കായി 65 കോടി രൂപയുടെ പുതുക്കിയ രൂപരേഖ ദക്ഷിണ റയിൽവേ, റെയിൽവേ ബോർഡിനു സമർപ്പിച്ചിരുന്നു. പദ്ധതി യാഥാർഥ്യമായാൽ കൂടുതൽ ട്രെയിനുകളും സർവീസുകളും ലഭിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്.
നേമത്ത് പുതിയ സാറ്റലൈറ്റ് ടെർമിനൽ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ ടെർമിനൽ സൗകര്യം വന്നാൽ തിരുവനന്തപുരം സെൻട്രലിലെ തിരക്കൊഴിയും.ട്രെയിനുകളുടെ സർവ്വീസ് ആരംഭിക്കാനും അറ്റകുറ്റപ്പണിക്കും ആവശ്യമുള്ള ടെർമിനലുകളുടെ കുറവ് കേരളത്തിനു പുതിയ ട്രെയിനുകൾ നഷ്ടമാക്കുന്നതും തുടർക്കഥയാണ്. അറ്റകുറ്റപ്പണി സൗകര്യം നേമത്തേക്കു മാറ്റിയാൽ തിരുവനന്തപുരത്തു പ്ലാറ്റ്ഫോമുകളുടെ എണ്ണവും കൂട്ടാം. തിരുവനന്തപുരത്തു സ്ഥലമില്ലെന്ന കാരണത്താൽ ട്രെയിനുകൾ തിരുനെൽവേലി വരെ നീട്ടുന്നത് പതിവാണ്.നഷ്ടമാകുന്നത് കേരളത്തിൽനിന്നുള്ള യാത്രക്കാരുടെ ക്വോട്ടയും.നേമം എം എൽ എ ഒ രാജഗോപാലിന്റെ ഇടപെടലാണ് അടുത്തിടെ പദ്ധതിക്ക് ഊർജ്ജം പകർന്നത്. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള ഒരു പിറ്റ് ലൈനും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്താനുള്ള മൂന്നു സ്റ്റേബിളിങ് ലൈനുകളുമാണു ആദ്യം നേമത്തു വരിക.തിരുവനന്തപുരത്തിനു നേമത്തിനുമിടയിൽ മൂന്നാം റെയിൽപാത വേണമെന്ന നിർദേശവും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. നേരത്തെ 250 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും ഭൂമിയേറ്റെടുക്കലുൾപ്പെടെ ഭീമമായ തുക വേണ്ടി വരുമെന്ന കാരണത്താൽ നടപ്പായിരുന്നില്ല. ചരിത്രത്തിലാദ്യമായി നിയസഭയിലേയ്ക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായ നേമത്തെ കേന്ദ്രം കാര്യമായിത്തന്നെ പരിഗണിക്കുമെന്നാണ് കണക്കു കൂട്ടൽ. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമ്പോൾ കണ്ടെയ്നർ നീക്കത്തിന് മുതൽക്കൂട്ടാകുമെന്നതും നേമത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.