2.5 ലക്ഷം തൊഴിലവസരം; ഹ്യുണ്ടായ് തമിഴ്നാട്ടിൽ 20,000 കോടി നിക്ഷേപിക്കും

കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 20,000 കോടി രൂപ ചെലവിൽ ഇലക്ട്രിക് വാഹന - ഘടക നിർമാണ  യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി ധാരണാപത്രം ഒപ്പിട്ടു. 10 വർഷ കാലയളവിനുള്ളിൽ (2023-2032) നടത്തുന്ന നിക്ഷേപം വഴി ഉൽപാദനം വർധിപ്പിക്കാനും പുതിയ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ നിരത്തിലിറക്കാനുമാണു ലക്ഷ്യമിടുന്നത്. 5 വർഷത്തിനുള്ളിൽ 1,78,000  യൂണിറ്റ് പ്രതിവർഷ ഉൽപാദന ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റുകളും സംസ്ഥാനത്തെ പ്രധാന ദേശീയ പാതകളിൽ 100 ചാർജിങ് സ്റ്റേഷനുകളും നിർമിക്കും. 

മൊത്തം ഉൽപാദനം പ്രതിവർഷം 8,50,000 യൂണിറ്റായി ഉയർത്താനും ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുമുള്ള പദ്ധതിയും ഹ്യുണ്ടായ് പ്രഖ്യാപിച്ചു. ഹ്യുണ്ടായിയുടെ നിക്ഷേപത്തിലൂടെ 15,000 പേർക്ക് നേരിട്ടും 2.5 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.