ജി 20 രാജ്യങ്ങളിലെ സുഗന്ധ വ്യഞ്ജന വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പതിനാലാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ്. അടുത്തമാസം 16 മുതല്‍ 18 വരെ മുംബൈയില്‍ വച്ചാണ് സമ്മേളനം. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെമേധാവിത്വം എന്ന അഭിമാനകരമായ നേട്ടം ഇന്ത്യ കരസ്ഥമാക്കിയതിന് പിന്നാലെയാണ് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം സുഗന്ധ വ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പുതിയ പ്രവണതകളും ചര്‍ച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള വേദികൂടിയാകും വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വിവിധ ബിസിനസ് സെഷനുകളും സ്പൈസ് കോണ്‍ഗ്രസിലുണ്ട്.
സുസ്ഥിരത, ഉൽപ്പാദന ക്ഷമത, നവീകരണം, മികവ്, സുരക്ഷ എന്നതാണ് സ്പൈസ് കോണ്‍ഗ്രസ് 2023 ന്‍റെ പ്രമേയം. ആഗോള സുഗന്ധവ്യഞ്ജന കൂട്ടായ്മ നേരില്‍ കാണാനും ഇന്‍ഡ്യന്‍ ബ്രാന്‍ഡുകളെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സമ്മേളനം അവസരം നല്‍കും. സിഡ്്‌കൊ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രി അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സുഗന്ധവ്യവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ മികവിനുള്ള പുരസ്കാരങ്ങള്‍ ഫെബ്രുവരി 17 നടക്കുന്ന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും.