ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി ഗൗതം അദാനി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം അദാനിയുടെ കുതിപ്പ്. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവരാണ് അദാനിക്കു മുന്നിലുള്ളത്. 137.40 ബില്യണ്‍ ഡോളര്‍ (10,97,310 കോടി രൂപ) ആണ് ആകെ ആസ്തി. ഇതോടെ ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദാനി. 91.90 ബില്യണ്‍ ഡോളര്‍ (7,33,936 കോടി രൂപ) ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണുള്ളത്.
പട്ടികയില്‍ ആദ്യ 10ൽ എട്ടും യു.എസിൽ നിന്നുള്ള കോടീശ്വരന്മാരാണ്. ആദ്യ 14ൽ 12 പേർക്കും കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്പത്തിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയിൽ നിന്നുള്ള അദാനിക്കും അംബാനിക്കും മാത്രമാണ് സമ്പത്ത് വർധിച്ചത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍നിന്ന് ഡാറ്റ സെന്റര്‍, സിമെന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേയ്ക്കുകൂടി അദാനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഇതിനു പിന്നാലെ കഴിഞ്ഞ മാസം ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയതിരുന്നു. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ തന്നെ മറികടന്നിരുന്നു. ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ നീക്കിവെച്ചതോടെയാണ് അദാനി മൂന്നാം സ്ഥാനത്തെത്തിയത്. ബില്‍ ഗേറ്റ്‌സ് 20 ബില്യണ്‍ ഡോളറും വാറന്‍ ബഫറ്റ് 35 ബില്യണ്‍ ഡോളറുമാണ് ഇതിനായി മാറ്റിവച്ചത്. അദാനിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ വര്‍ധനവരുത്തിയിട്ടുണ്ട്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.