കേന്ദ്ര സർക്കാരിന്റെ പുതിയ ഇന്റര്‍മീഡിയറി റൂള്‍സ് 2021നെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു നല്‍കിയിരിക്കുകയാണ്. ഇതുവരെ എടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനമെങ്കില്‍ വാട്‌സാപ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തന്നെയാണ് തെളിയുന്നത്. പുതിയ നിയമങ്ങള്‍ വാട്‌സാപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങി പല സേവനങ്ങളെയും ബാധിക്കും.
ഇനിമേല്‍ ഒരു പോസ്റ്റ് ആരാണ് ആദ്യം നടത്തിയതെന്ന കാര്യം സർക്കാർ ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കണം എന്നതാണ് ഇതിലെ ഏറ്റവും വിവാദ വകുപ്പ്. അതെ, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെ മേധാവിയായ മാർക്ക് സക്കർബർഗിന് മുന്നിലുള്ള വൻ വെല്ലുവിളിയാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മിക്കവരും വീക്ഷിക്കുന്നത്. ഇതില്‍ സാങ്കേതികമായി എന്തു പ്രശ്‌നമാണിരിക്കുന്നത് എന്നും പരിശോധിക്കാം.
ഒരു സന്ദേശം ആരാണ് ആദ്യം പോസ്റ്റു ചെയ്തത് എന്നതിന്റെ ചുവടുപിടിച്ചുപോകല്‍ (traceability) ആണ് വിവാദമെന്നു പറഞ്ഞല്ലോ. വ്യക്തിയുടെ ചെയ്തികളിലേക്ക് കടുന്നുകയറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, അത് അയാളുടെ സ്വകാര്യതാ പരിരക്ഷയുടെ ലംഘനമായിരിക്കുമെന്നുമാണ് വാട്‌സാപ് വാദിക്കുന്നത്. എന്നാല്‍, വാട്‌സാപ്പിന്റെ ഈ വാദം ധിക്കാരമാണെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സ്വകാര്യതയൊക്കെ സംരക്ഷിക്കണമെങ്കിലും അതിന് ചില പരിമിതികള്‍ ഉണ്ടായിരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്തായാലും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ അനുസരിച്ചോളാമെന്ന് ഫെയ്‌സ്ബുക്കും ആ കുടുംബത്തിലുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളും ട്വിറ്ററും ഇതുവരെ സമ്മതിച്ചിട്ടില്ല. വലിയൊരു ശതമാനം ഇന്ത്യക്കാരും ഈ കമ്പനികളുടെ ഏതെങ്കിലും സേവനം ആസ്വദിക്കുന്നവരാകയാല്‍ പുതിയ നിയമങ്ങളും അവയെ കമ്പനികള്‍ കാണുന്ന രീതിയും ഒരോരുത്തരെയും ബാധിച്ചേക്കാം.
പുതിയ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് വാട്‌സാപ് മേയ് 25നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു നല്‍കിയത്. പുതിയ നയം അംഗീകരിക്കാനുള്ള അവസാന ദിനവും അന്നായിരുന്നു. തങ്ങളുടെ വാദം സമര്‍ഥിക്കാനായി വാട്‌സാപ് ഉയര്‍ത്തുന്നത് 2017ലെ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടന്ന കേസിലെ പരാമര്‍ശങ്ങളാണ്. കമ്പനി കോടതിയോടു പറയുന്നത് രണ്ടു പ്രധാന കാര്യങ്ങളാണ്. ഒന്ന് ചുവടുപിടിച്ചുപോകല്‍ നടപ്പാക്കരുത്. രണ്ട് തങ്ങളുടെ ജോലിക്കാര്‍ക്കെതിരെ അതിന്റെ പേരില്‍ കേസെടുക്കരുത്.