കടല്‍പ്പായല്‍ കൃഷി ചെയ്യാനൊരുങ്ങി കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പുതിയ കൃഷി ആരംഭിക്കുന്നത്.
കല്ലുമ്മക്കായ കൃഷി നഷ്ടത്തിലായതോടെ ഇനിയെന്ത് എന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ഉത്തരമലബാറിലെ നൂറുകണക്കിന് കര്‍ഷകര്‍. ഇവര്‍ക്ക് ഒരു പുതുവഴിയാണ് സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നത്.
കവ്വായി കായലിന്റെ കൈവഴിയായ ഓരി പുഴയിലാണ് പായൽ കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. കടല്‍ പായലില്‍ നിന്നു വേര്‍തിരിക്കുന്ന ക്യാരാഗീനന്‍ ടൂത്ത്പേസ്റ്റ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വിവിധ ഔഷധങ്ങള്‍, ഐസ്‌ക്രീം, ജെല്ലി, ലഘു പാനിയങ്ങൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്നു.
പൂര്‍ണവളര്‍ച്ചയെത്തിയ പായല്‍ പറിച്ച് ഉണക്കിയെടുത്ത് ക്യാരാഗീനന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് വിൽക്കാനാണ് പദ്ധതി. സംസ്കൃത ക്യാരാഗീനന് ഒരു കിലോഗ്രാമിന് മൂന്നുലക്ഷത്തിന് മുകളിലാണ് വില.
ഉപ്പു നിറഞ്ഞ പുഴയിലും കായലുകളിലും വ്യാപകമായി കടല്‍ പായല്‍ കൃഷി ചെയ്യാം. 45 ദിവസം മുതല്‍ 60 ദിവസം വരെയാണ് ഇതിന്റെ വളര്‍ച്ച. വേഗത്തിൽ വിളവു ലഭിക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ലഭിക്കും.
ഒരു പ്രാവശ്യം വിത്തിട്ടാല്‍ മൂന്നുവട്ടം വിളവെടുക്കാം. കല്ലുമ്മക്കായക്കൊപ്പം കൃഷി ചെയ്യാം എന്നതും ഉത്തരമലബാറില്‍ ഈ കൃഷിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ തമിഴ്നാട്ടില്‍ കടല്‍ പായല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്.