പ്രളയബാക്കി; തോട്ടം മേഖലയിൽ 3,070 കോടിയുടെ നഷ്ടം; താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യം

rubber-flood
SHARE

പ്രളയത്തെ തുടർന്ന് കേരളത്തിലെ തോട്ടം മേഖലയ്ക്ക് ഉണ്ടായത് 3070 കോടി രൂപയുടെ നഷ്ടം. അസോസിയേഷൻ ഓഫ് പ്ലാൻറേഴ്സ് ഓഫ് കേരള ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടത്. തോട്ടം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തോട്ടം മേഖലയിൽ കഴിഞ്ഞ വർഷം ഉൽപാദനം കൂടിയെങ്കിലും വിലത്തകർച്ച പ്രതിസന്ധി രൂക്ഷമാക്കി. റബറിനും ഏലത്തിനുമാണ് ഏറ്റവും അധികം വിലത്തകർച്ചയുണ്ടായത്. RSS നാല് റബറിൻറെ ശരാശരി വില കിലോയ്ക്ക് 135.44ൽ നിന്ന് 129.80ലേക്കത്തി. കിലോയ്ക്ക് 1088 ആയിരുന്ന ഏലം വില 953ആയാണ് കുറഞ്ഞത്. വിലത്തകർച്ചയെ തുടർന്ന് 20 ശതമാനത്തോളം തോട്ടങ്ങളിൽ ടാപ്പിങ് നടക്കുന്നില്ലെന്നാണ് അസോസിയേഷൻറെ കണക്ക്. ഇതിനു പുറമേ ഉൽപാദനച്ചെലവ് വർധിച്ചതും, ഉൽപാദന ശേഷി കുറഞ്ഞതും പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമേയാണ് പ്രളയത്തിൽ വൻ നഷ്ടം ഉണ്ടായത്. റബറിന് 1604 കോടിയും ഏലത്തിന് 1080 കോടിയുമാണ് പ്രളയം വഴി നഷ്ടമായത്. തേയിലക്ക് 210 കോടിയും കാപ്പിക്ക് 177 കോടിയും നഷ്ടമുണ്ടായി.

തോട്ടം മേഖലയെ പുനുരജ്ജീവിപ്പിക്കുന്നതിന് ഈ മേഖലയിൽ നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കണമെന്ന നിർദേശമാണ് അസോസിയേഷൻ ഓഫ് പ്ലാൻറേഴ്സ് ഓഫ് കേരള മുന്നോട്ട് വയ്ക്കുന്നത്. ഫലവൃക്ഷങ്ങൾ, മുള, തടി ആവശ്യങ്ങൾക്കുള്ള വൃക്ഷങ്ങൾ തുടങ്ങിയവയുടെ കൃഷി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാം. ഇതിനു പുറമേ സ്വാമിനാഥൻ സമിതി ശുപാർശ ചെയ്ത നിരക്കിൽ തോട്ടം ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

MORE IN BUSINESS
SHOW MORE