കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് പുറത്തിറങ്ങില്ല

kerala-laptop
SHARE

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കേരളപ്പിറവി ദിനമായ നാളെ പുറത്തിറങ്ങില്ല. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച കമ്പനി നവംബര്‍ ഒന്നിന് ലാപ്ടോപ് പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഡിസംബറോടെ മാത്രമേ ആദ്യ ബാച്ച് ലാപ്ടോപ് പുറത്തിറക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.  

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച കോക്കോണിക്സ് എന്ന കമ്പനിയാണ് ലാപ്ടോപ് നിര്‍മിക്കുന്നത്. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലെ പ്ലാന്റില്‍ നിന്ന് നവംബര്‍ ഒന്നിന് ആദ്യബാച്ച് ലാപ്ടോപ്പുകള്‍ നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കമ്പനി രൂപീകരിക്കുന്ന നടപടിക്രമങ്ങള്‍ മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളു. ലാപ്ടോപ് നിര്‍മിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം പൂര്‍ണതോതില്‍ പൂര്‍ത്തിയാകാന്‍ പതിനഞ്ചാം തീയതിയെങ്കിലും ആകും. ലാപ്ടോപ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍ കംപോണന്‍സിന്റെ സാംപിളുകളുടെ പരിശോധനയും പൂര്‍ത്തിയായില്ല. ഇതെല്ലാം പൂര്‍ത്തിയായി ലാപ്ടോപ് നിര്‍മിച്ചു തുടങ്ങാന്‍ ഡിസംബര്‍ അവസാനമാകും എന്നാണ് സൂചന. 

1000 ലാപ്ടോപ്പുകളാണ് ആദ്യബാച്ചില്‍ നിര്‍മിക്കുക. കമ്പനിയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാപ്ടോപിന്റെ പേരും തീരുമാനിക്കും. ഇന്റലിന്റെ സാങ്കേതിക സഹായത്തോടെയാണ് ലാപ്ടോപ് നിര്‍മിക്കുന്നത്.  30 കോടിരൂപയാണ് പദ്ധതി ചെലവ്.  മൂന്നുവര്‍ഷത്തിനകം പൊതുവിപണിയില്‍ കോക്കോണിക്സ് ലാപ്ടോപ് എത്തും. 

 

MORE IN BUSINESS
SHOW MORE