യുഎസ് ചൈന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമായി. ഇരുപതിനായിരം കോടി ഡോളറിന്‍റെ ചൈനീസ് ഇറക്കുമതിക്കുകൂടി തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കന്‍ ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതിക വിദ്യയുടെയും ദുരുപയോഗത്തിനുള്ള മറുപടിയാണിതെന്ന് ട്രംപ് വ്യക്തമാക്കി.
ചൈനയുടെ അഹങ്കാരത്തിനുള്ള ശിക്ഷയാണ് പുതിയ ഇറക്കുമതി തീരുവയെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം. അമേരിക്കന്‍ കമ്പനികളെയും ജീവനക്കാരെയും കൃഷിക്കാരെയും ഭീഷണിപ്പെടുത്തുകയാണ് ബെയ്ജിങ്, ട്രംപ് കുറ്റപ്പെടുത്തി. ചൈനയ്ക്കുമേല്‍ കൂടുതല്‍ കടുത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. 450 ബില്യണ്‍ ഡോളര്‍ വരെ ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് നീക്കം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ പോയവര്‍ഷം നടന്ന ഇറക്കുമതിതുകയെക്കാള്‍ കൂടുമെന്നര്‍ഥം. സുതാര്യമല്ലാത്ത ചൈനീസ് രീതികളെയാണ് വാഷിങ്ടണ്‍ കുറ്റപ്പെടുത്തുന്നത്. വ്യാപാരരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കന്‍ കമ്പനികളെ ചൈന നിര്‍ബന്ധ്ിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്.
ഉരുളക്കുപ്പേരി എന്ന നിലയിലുള്ള വ്യപാരം യുദ്ധം വെള്ളിയാഴ്ചയാണ് ശക്തമായത്. ചൈനയില്‍ നിന്നുള്ള കാര്‍ഷിക, വ്യാവസായിക ഉപകരണങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ തീരുവ ചുമത്തി വാഷിങ്ടണാണ് പോരിന് തുടക്കമിട്ടത്. യുഎസ്സില്‍ നിന്നുള്ള മാംസ ഉല്‍പ്പന്നങ്ങള്‍, പുകയില, കാറുകള്‍ എന്നിവയ്ക്ക് തീരുവ ചുമത്തി ബെയ്ജിങ് തിരിച്ചടിച്ചു. തിങ്കളാഴ്ച ട്രംപ് 200 ബില്യണ്‍ തീരുവ ഏര്‍പ്പെടുത്തി. ദൂരവ്യപകമായ പ്രത്യാഘാതമുണ്ടാവുമെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം മു്നനറിയിപ്പ് നല്‍കി. തീരുവ ഉയര്‍ത്തിയായിരിക്കില്ല ചൈനീസ് മറുപടിയെന്ന് വ്യാപാരലോകം കരുതുന്നു. അമേരിക്കന്‍ കമ്പനികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനും അതുവഴി വന്‍നഷ്ടമുണ്ടാക്കാനുമാവും ചൈന ശ്രമിക്കുക. പ്രസിഡന്‍റിന്‍റെ അനുയായികള്‍ കയ്യടിക്കുമെങ്കിലും ചൈനീസ് പ്രതികാരം അമേരിക്കന്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയേക്കും.