ഇടവേളയ്ക്കുശേഷം കോഴിക്കോട് ബേപ്പൂരില്‍ വീണ്ടും ഉല്ലാസ നൗകകളുടെയും ഉരുവിന്റെയും നിര്‍മാണം സജീവമാകുന്നു. 12 കോടി മുടക്കി ബേപ്പൂരില്‍ നിര്‍മിച്ച അത്യാഡംബര ഉല്ലാസ നൗക കഴിഞ്ഞ ദിവസം ഖത്തറിലേക്ക് കയറ്റി അയച്ചു. പക്ഷെ കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന ഈ വ്യവസായത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞുനോക്കുന്നതേയില്ല.
സാമൂതിയുടെ പടത്തലവന്‍ കുഞ്ഞാലിമരക്കാര്‍ക്ക് കപ്പലുണ്ടാക്കി തുടങ്ങിയതാണ് ബേപ്പൂരിന്റെ ഉരു പെരുമ. പണ്ടുകാലത്ത് ചരക്ക് കടത്താനുള്ള ഉരുക്കളായിരുന്നു ബേപ്പൂരിലും പരിസരങ്ങളിലും നിര്‍മിച്ചിരുന്നത്. കാലം മാറിയതോടെ പരമ്പരാഗത രീതിയിലുള്ള ഉല്ലാസ നൗകകളുടെ നിര്‍മാണ കേന്ദ്രമായി ബേപ്പൂര്‍ മാറികഴിഞ്ഞു. നല്ല നാടന്‍ തേക്കിന്‍ തടിയാണ് വേണ്ടത്.. നീളം കൂടി തേക്ക് തടികള്‍ ഇതിനായി വിപണിയിലെ ഏറ്റവും ഉയര്‍ന്ന വില നല്‍കി സ്വന്തമാക്കുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം ഖത്തറിലേക്ക് യാത്ര തുടങ്ങിയ ഈ നൗക മാത്രം കേരളത്തിലെത്തിച്ചത് പന്ത്രണ്ട് കോടി രൂപയാണ്.ബിനാഫെ ഇന്‍റര്‍പ്രൈസസാണ് നിര്‍മാതാക്കള്‍
പൂര്‍ണമായിട്ടും കയറ്റുമതിയെ ആശ്രയിച്ചുള്ള വ്യവസായമാണ് ഉരുനിര്‍മാണം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെ തുടര്‍ന്ന് കൂറ്റന്‍ ഉരുക്കളുടെ നിര്‍മാണം ബേപ്പൂരിലെ നിര്‍മാതാക്കള്‍ ഇപ്പോള്‍ ഏറ്റെടുക്കാറില്ല. മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയമിക്കണമെന്നാണ് പ്രധാന ആവശ്യം