കോമൺ വെൽത്ത് ഉച്ചകോടിയിൽ ബ്രിട്ടന്റെ പ്രതീക്ഷ അസ്ഥാനത്ത്

european
SHARE

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമ്പോഴുള്ള വ്യാപാര നഷ്ടം കോമണ്‍വെല്‍ത്തിലൂടെ നികത്താമെന്ന ബ്രിട്ടന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന് വ്യാപാരബന്ധമുള്ള ഭൂരിഭാഗം രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലാണ് എന്നതുതന്നെ മുഖ്യ കാരണം. 

ഭക്ഷ്യവിഭവങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ബ്രിട്ടന്റെ പ്രധാന കയറ്റുമതികള്‍. 15 രാജ്യങ്ങളുമായുള്ള ചരക്ക്, സേവന വ്യാപാര ബന്ധമാണ് രാജ്യത്തിനുള്ളത്. ഇതില്‍ ഒന്‍പതെണ്ണവും യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ടവയും. ബ്രിട്ടന്റെ ആകെ വ്യാപാരത്തിന്റെ പകുതിയും ഈ രാജ്യങ്ങളിലേക്കുതന്നെ. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ളതാകട്ടെ പത്തുശതമാനം മാത്രവും. ഇതില്‍ പ്രധാനം ഇന്ത്യയും കാനഡയുമായുള്ള വ്യാപാര ബന്ധമാണ്. 1973ല്‍ യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തില്‍ അംഗമാകുന്നതോടെയാണ്, തങ്ങളുടെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന, കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മുറിയുന്നത്. ഇത് പല രാജ്യങ്ങളെയും അന്ന് വേദനിപ്പിച്ചിരുന്നു. വീണ്ടും വ്യാപാരബന്ധമുണ്ടാക്കണമെങ്കില്‍ ഈ മുറിവ് ഉണക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാര്‍ഥകമാകാന്‍ സാധ്യതയില്ലാത്ത വിചാരമെന്നാണ് ബ്രിട്ടന്റെ കോമണ്‍വെല്‍ത്ത് വ്യാപാര പ്രതീക്ഷകളെ ദി ഇക്കണോമിസ്റ്റ് മാസിക വിശേഷിപ്പിച്ചത്. അടുത്ത മാര്‍ച്ചില്‍ ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയന്‍ വിടും. എന്നാല്‍ 2020 അവസാനത്തോടെ മാത്രമേ  യൂറോപ്യന്‍ സിങ്കിള്‍ മാര്‍ക്കറ്റ് ആന്‍റ് കസ്റ്റംസ് യൂണിയനില്‍ നിന്നുള്ള വിടുതല്‍ പൂര്‍ത്തിിയാകൂ.  ഭാവിയിലേക്ക് ഒരുമിച്ച് മുന്നേറാം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ ആശയം. സമുദ്ര നിയന്ത്രണത്തിനുള്ള പ്രത്യേക ചാര്‍ട്ടര്‍, വ്യാപാര–നിക്ഷേപങ്ങള്‍ക്കായുള്ള കണക്ടിവിറ്റി, സൈബര്‍ ക്രൈം നിയന്ത്രണം, തുടങ്ങിയ  പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നത്.  

MORE IN BUSINESS
SHOW MORE