നന്ദൻ നിലേകനി ഇൻഫോസിസ് ചെയർമാനാകും. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് ഇൻഫോസിസ് സ്‌ഥാപകരിൽ ഒരാളായ നിലേകനിയെ ചെയർമാൻ ആയി തിരഞ്ഞെടുത്തത്. വിശാൽ സിക്കയുടെ രാജി ബോർഡ് അംഗീകരിച്ചു. 1981 യിൽ നാരായണ മൂർത്തിക്കൊപ്പം ഇൻഫോസിസ് സ്ഥാപിച്ച നന്ദൻ നിലേകനി എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മടങ്ങിയെത്തുന്നത്.
നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിശാൽ സിക്ക രാജി വെച്ചതോടെ കമ്പനിയുടെ നിക്ഷേപകരുടെ ഉപദേശക സമിതിയാണ് നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കമ്പനിയുടെ ഇടപാടുകാർക്കും ഓഹരിയുടമകൾക്കും ജീവനക്കാർക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തിയാണ് നിലേകനി.
ബോർഡ് ഓഫ് ഡയറക്ടർസ് യോഗം വിശാൽ സിക്കയുടെ രാജി അംഗീകരിച്ചു. നിലവിലെ ചെയർമാൻ ആർ. ശേഷയ്യയും സഹചെയർമാൻ രവി വെങ്കിടേശനും രണ്ട് സ്വതന്ത്ര ഡയറക്ടർമാരും രാജി നൽകി. ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളായ നിലേകനി 2002 മുതൽ ആറുകൊല്ലം സി ഇ ഓ പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയർമാനായി.
2009ൽ യു പി എ സർക്കാരിന്റെ കാലത്ത് ഏകീകൃത തിരിച്ചറിയൽ പദ്ധതിയുടെ അമരത്തെത്തി. ആധാർ എന്ന ഏകീകൃത തിരിച്ചറിയൽ കാർഡിന് രൂപം നൽകുന്നത് നന്ദൻ നിലേകനിയുടെ നേതൃത്വത്തിലാണ്. മൂന്നു വർഷം മുൻപ് കോൺഗ്രസിൽ ചേർന്ന നന്ദൻ നിലേകനി കർണാടകയിൽ നിന്ന് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.