കറൻസി ഉപയോഗത്തിൽ ഇന്നുമുതൽ വരുന്ന മാറ്റങ്ങൾ: 1. രണ്ടുലക്ഷം രൂപയിൽ കവിഞ്ഞ ഒരു ഇടപാടും പണമായി പാടില്ല. നിരോധനം ലംഘിച്ചാൽ തുല്യതുക പിഴയായി ഈടാക്കും. പണം സ്വീകരിക്കുന്നത് ആരോ, ആ വ്യക്‌തിയാണു പിഴ നൽകേണ്ടത്. അഞ്ചുലക്ഷം രൂപയുടെ വാഹനം പണമായി നൽകി വാങ്ങിയെന്നു കരുതുക. വിൽപനക്കാരൻ അഞ്ചുലക്ഷം രൂപ പിഴ നൽകേണ്ടിവരും. 2 രണ്ടുലക്ഷം രൂപയിൽ കൂടുതൽ സമ്മാനമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നതു പണമായിട്ടാകരുത്. സ്വീകരിക്കുന്നയാൾ തുല്യതുക പിഴയായി നൽകണം. ∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങൾക്കുള്ള നിരക്കുകളിലെ മാറ്റങ്ങൾ: 1 സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ. മെട്രോ ശാഖകളിൽ മിനിമം ബാലൻസ് 5000 രൂപ; നഗരങ്ങളിൽ 3000; അർധനഗരങ്ങളിൽ 2000, ഗ്രാമീണ മേഖലകളിൽ 1000 രൂപ. മിനിമം ബാലൻസ് ഇല്ലാതെവന്നാൽ 20 മുതൽ 100 രൂപ വരെ പിഴ. സേവനനികുതി പുറമേ. 2 മാസം മൂന്നുതവണ മാത്രമായിരിക്കും സൗജന്യമായി പണം നിക്ഷേപിക്കാൻ അവസരം. പരിധി കഴിഞ്ഞുള്ള ഓരോ തവണയ്‌ക്കും 50 രൂപ പിഴയും സേവന നികുതിയും നൽകണം. 3 എസ്‌ബിഐ അക്കൗണ്ട് ഉടമകൾ മറ്റു ബാങ്കുകളുടെ എടിഎം മാസത്തിൽ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിച്ചാൽ അധിക ഉപയോഗത്തിന് 20 രൂപ വീതം നൽകണം. അക്കൗണ്ടിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നീക്കിയിരിപ്പുണ്ടെങ്കിൽ ഉപയോഗത്തിനു പരിധി ഇല്ല. 4
എസ്‌ബിഐ അക്കൗണ്ട് ഉടമകൾ എസ്‌ബിഐ എടിഎമ്മുകൾ മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ ഉപയോഗിച്ചാൽ ഓരോ അധിക ഉപയോഗത്തിനും 10 രൂപ ഈടാക്കും. എന്നാൽ ത്രൈമാസ നീക്കിയിരിപ്പ് 25,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ ഉപയോഗത്തിനു പരിധിയില്ല. വാഹനമേഖലയിൽ ഇന്നു മുതൽ രണ്ടു പ്രധാനമാറ്റങ്ങൾ: 1.
മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 20 ശതമാനം വരെ നിരക്കു വർധന 2.
മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബിഎസ് 3) വാഹനങ്ങളുടെ വിൽപന നിലയ്ക്കും. മലിനീകരണ നിയന്ത്രണത്തിൽ ഉയർന്ന നിലവാരമുള്ള ബിഎസ് - 4 വാഹനങ്ങൾ മാത്രമേ ഇനി വിൽക്കാനാവൂ. പ്രീമിയം വർധന: ദൂരവ്യാപക ഫലം കൊച്ചി∙ വൻപ്രതിഷേധത്തിനിടെയാണു വാഹന ഇൻഷുറൻസ് പ്രീമിയം വർധന നടപ്പാക്കാൻ പാതയൊരുങ്ങുന്നത്. മൂന്നു വർഷത്തിനിടെ, 40 മുതൽ 96 ശതമാനം വരെ പ്രീമിയം വർധനയുണ്ടായെന്ന ആക്ഷേപങ്ങൾ ഉയർന്നുകഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ മുതൽ കൂറ്റൻ ചരക്കു വാഹനങ്ങൾ വരെ പ്രീമിയം വർധനയിൽ ഉൾപ്പെടുമെന്നതിനാൽ ദൂരവ്യാപകമായ ഫലമാണുണ്ടാകുക. ചരക്കു നീക്കം ചെലവേറിയതാകുമ്പോൾ അവശ്യസാധനങ്ങൾക്കു പോലും വിലവർധനയുണ്ടാകുമെന്ന ആശങ്ക അകലെയല്ല. സ്വകാര്യ കാറുകളുടെ നിരക്കിൽ മൂന്നു വർഷത്തിനിടെ ശരാശരി 70 ശതമാനം വരെയാണു വർധനയുണ്ടായത്. 2015 – 16 ൽ 1000 – 1500 സിസി കാറിന്റെ വാർഷിക പ്രീമിയം 1598 രൂപയായിരുന്നു. പുതുക്കിയ നിരക്കു പ്രകാരം ഇത് 3132 രൂപയായി ഉയരും. ആയിരം സിസിക്കു താഴെയുള്ള കാറുകളുടെ നിരക്ക് 2055 രൂപയായി തുടരും. എന്നാൽ, 1500 സിസിക്കു മുകളിലുള്ള കാറുകളുടെ നിരക്ക് 2015 -16 ലെ 4931 രൂപയിൽ നിന്ന് 8630 രൂപയിലേക്കാണു വർധിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ നിരക്കിൽ 10 മുതൽ 75 ശതമാനം വരെയാണു മൂന്നു വർഷത്തിനിടെയുണ്ടായ വർധന. 150 – 350 സിസിക്ക് ഇടയിലുള്ളവയ്ക്ക് 554 രൂപയിൽ നിന്ന് 970 രൂപയിലേക്കാണു വർധന. 1500 സിസി വരെയുള്ള, ആറു യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ടാക്സി വാഹനങ്ങളുടെ പ്രീമിയം നിരക്കിൽ മാറ്റമില്ല. പുതിയ പ്രീമിയം നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ) ∙ സ്വകാര്യ കാറുകൾ ( 1000 സിസിയിൽ താഴെ): 2050 രൂപ ( 2050) 1500 – 1500 സിസി : 3132 രൂപ (2237) 1500 സിസിക്കു മുകളിൽ: 8630 രൂപ (6164) ∙ ഇരുചക്ര വാഹനങ്ങൾ 75 സിസിക്കു താഴെ: 569 രൂപ ( 569) 75 – 150 സിസി: 720 രൂപ (619) 150 – 350 സിസി: 970 രൂപ (693) 350 സിസിക്കു മുകളിൽ: 1114 രൂപ (796) മുൻഗണന ആരോഗ്യത്തിന് കടുത്ത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ബിഎസ് 4 നിലവാരമുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാനും വിൽക്കാനും പാടുള്ളൂവെന്നു 2015 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ആ നിബന്ധനയും നടപ്പാക്കുകയാണ്. ബിഎസ് 3 വാഹനങ്ങളുടെ നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാൻ അനുവദിക്കണമെന്ന വാഹന നിർമാതാക്കളുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതിയും തള്ളിയതോടെ ഇനി ബിഎസ് 4 മാത്രമേ വിൽക്കാനാകൂ എന്നുറപ്പായി. ഏപ്രിൽ ഒന്നിനു ശേഷം ബിഎസ് 3 വാഹനങ്ങൾ റജിസ്റ്റർ ചെയ്യാനാകില്ലെന്നു ചുരുക്കം. വാണിജ്യ താൽപര്യങ്ങളേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനാണു മുൻഗണനയെന്നു വ്യക്തമാക്കിയാണു കോടതിയുടെ വിധി. വരുന്നൂ, വൻ പിഴ ഇതേസമയം, ഗതാഗത മേഖലയിൽ ഏറെ വൈകാതെ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാകും. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ റോഡ് നിയമ ലംഘനങ്ങൾക്കു വൻ തുക പിഴയായി അടയ്ക്കേണ്ടിവരും. അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉടൻ പണം മുടക്കാതെ തന്നെ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയും ബില്ലിൽ ഉൾപ്പെടുന്നു.