
ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട് പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയെ സിപിഎമ്മിൽ തിരിച്ചെടുത്തതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കൃഷ്ണപിള്ള സ്മാരകം നിലനിൽക്കുന്ന സ്ഥലത്തെ ബ്രാഞ്ച് യോഗം ഇന്നുച്ചയ്ക്കു ശേഷം ചേർന്നപ്പോൾ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് പാർട്ടി അംഗങ്ങൾ ഉയർത്തിയത്. തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കേസിന്റെ സമയത്ത് പ്രതികളെ രക്ഷിക്കാൻ പാർട്ടി നേതാക്കളിൽ ചിലർ ഗൂഡാലോചന നടത്തിയെന്ന് കമ്മിറ്റിയിൽ ആരോപണമുയർന്നു. ക്രിമിനലുകളെ രക്ഷിക്കുന്ന നീക്കം അംഗീകരിക്കില്ലെന്ന് ചില പ്രവർത്തകർ പറഞ്ഞു.
സ്മാരകം തകർത്ത കേസിലുൾപ്പെട്ട പ്രതിയെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന തീരുമാനം അടിച്ചേൽപ്പിച്ചു. സ്മാരകം തകർത്തവരുടെ പേരുകൾ പുറത്തു പറയുമെന്നതിനാലാണ് തിരിച്ചെടുത്തത്.സ്മാരകം തകർത്തത് ഇവരല്ലെങ്കിൽ പിന്നെ ആരാണെന്ന് സിപിഎം നേത്യത്വം പറയണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. 2013 ലാണ് കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകർക്കുകയും ചെയ്തത്. കേസിൽ രണ്ടാം പ്രതിയായിരുന്നു ഇപ്പോൾ പാർട്ടിയിലേക്ക് തിരിച്ചെടുത്ത കേസിലെ 5 പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
krishnapillai statue attack case alappuzha cpm