‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ഗ്രീഷ്മയ്ക്കെതിരെ 85ാം ദിവസം കുറ്റപത്രം

sharon-greeshma-053
SHARE

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്ത് പൊലീസ് കുറ്റപത്രം നല്‍കി. കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താനായി ഗ്രീഷ്മ, ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തിയെന്ന് കുറ്റപത്രം. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി.  

പ്രണയത്തിന്റെ മറവിലെ ചതിയറിയാതെ ഷാരോണ്‍ മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് 93 ാം നാള്‍. ഗ്രീഷ്മ ജയിലിലെത്തിയിട്ട് 85 ാം ദിവസവും. ഇത്രയും ദിവസമെടുത്ത് നടത്തിയ അന്വേഷണത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചെന്ന വിശ്വാസത്തിലാണ് പൊലീസ് കുറ്റപത്രം നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള  സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോണ്‍ പിന്‍മാറിയില്ല.ഇതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചതെന്നാണ് കണ്ടെത്തല്‍. ആസൂത്രിത കൊലപാതകമെന്നതിന്റെ തെളിവായി കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിന് മുന്‍പ് ജ്യൂസില്‍ ഡോളോ ചേര്‍ത്ത് നല്‍കിയതിന്റെയും, കഷായത്തില്‍ വിഷം കലര്‍ത്തുന്നതിനേക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതിന്റെയുമെല്ലാം തെളിവുകള്‍  സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഷായം നല്‍കിയത് എന്നതിന്റെ തെളിവായി വാട്സപ്പ് ചാറ്റുകളും വീണ്ടെടുത്തു. 

കുറ്റകൃത്യം നടത്താനുള്ള ഉദേശത്തോടെ വിളിച്ചുവരുത്തിയെന്ന IPC 364 എന്ന വകുപ്പ് അധികമായി ചേര്‍ത്തു. ഇതോടെ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ വിചാരണ നടത്താനാകുമോയെന്ന നിയമപ്രശ്നം മറികടക്കാനാകുമെന്ന് പൊലീസ് കരുതുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിവൈ.എസ്.പി K.J.ജോണ്‍സണ്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെ റൂറല്‍ എസ്.പി ഡി.ശില്‍പയുടെയും അഡീഷണല്‍ എസ്.പി സുള്‍ഫിക്കറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കുറ്റപത്രം തയാറാക്കിയത്. 90 ദിവസത്തിന് മുന്‍പ് കുറ്റപത്രം നല്‍കിയതോടെ  വിധി വരും വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴി അടഞ്ഞു.

Chargesheet against Greeshma on Sharon murder case

MORE IN BREAKING NEWS
SHOW MORE