സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ബോംബേറും ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലുമായി ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ കൊല്ലത്ത് ബൈക്കിടിച്ച് വീഴ്ത്തി. കല്ലേറില്‍ രണ്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു. കണ്ണൂരില്‍ കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു. ഇൗരാറ്റുപേട്ടയിലും സംഘര്‍ഷമുണ്ടായി. ഇരുന്നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ കസ്റ്റഡിയിലെടുത്ത്ു. തിരുവനന്തപുരത്ത് കല്ലേറിനിടെ ഡ്രൈവര്‍മാര്‍ക്കുനേരെ ഇരുമ്പുകഷണം തുണിയില്‍ കെട്ടി എറിഞ്ഞ് പരുക്കേല്‍പിക്കാനും ശ്രമം. വിഡിയോ റിപ്പോർട്ട് കാണാം.
കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ലോറികളും ആക്രമിച്ചു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയത്. കോഴിക്കോടും തിരുവനന്തപുരം ബാലരാമപുരത്തും കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു.
കോഴിക്കോടും വയനാട് കല്‍പറ്റ ഡിപ്പോയിലും കെഎസ്ആർടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കട അടിച്ചുതകര്‍ത്തു. കോഴിക്കോട് നടക്കാവില്‍ ഹോട്ടലിനുനേരെയും കല്ലേറുണ്ടായി. ഇൗരാറ്റുപേട്ടയില്‍ സംഘര്‍ഷമുണ്ടായി. യാത്രക്കാരനെ മര്‍ദിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശി.